ഇസ്രായേല്‍ കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തക ഷിറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഫലസ്തീന്‍ നഗരമായ റാമല്ലയില്‍ നടന്ന വിലാപയാത്രയിലും മരണാന്തര ചടങ്ങിലും കണ്ണീരോടെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഷിറിനെ അവസാന നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ഒഴുകിയെത്തിയ പുരുഷാരത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടി.

Update: 2022-05-12 15:31 GMT

വെസ്റ്റ്ബാങ്ക്: സയണിസ്റ്റ് സൈന്യം തലയിലേക്ക് വെടിയുണ്ട പായിച്ച് നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയ അല്‍ജസീറ അറബിക് ടെലിവിഷനിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷിറിന്‍ അബു അഖ്‌ലയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

ഫലസ്തീന്‍ നഗരമായ റാമല്ലയില്‍ നടന്ന വിലാപയാത്രയിലും മരണാന്തര ചടങ്ങിലും കണ്ണീരോടെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഷിറിനെ അവസാന നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ഒഴുകിയെത്തിയ പുരുഷാരത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടി.


ഫലസ്തീന്‍ പ്രസിഡന്‍ഷ്യന്‍ കോംപൗണ്ടിലായിരുന്നു ഷിറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്.

പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അബു അഖ്‌ലക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ യാത്രയയപ്പ് നല്‍കുകയും ചെയ്തു. ദേശീയ സുരക്ഷസേനയുടെ കനത്ത വലയത്തിലായിരുന്നു ചടങ്ങുകള്‍. അബു അഖ്‌ലയുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് അബ്ബാസ് ആരോപിച്ചു.അബു അഖ്‌ലയുടെ കൊലപാതകത്തില്‍ ഇസ്രായേലുമായി സംയുക്ത അന്വേഷണത്തെ ഞങ്ങള്‍ നിരസിക്കുന്നതായും ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ നീതി തേടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്നും അബ്ബാസ് പറഞ്ഞു.


51 കാരിയായ ഷിറിന്‍, ചാനല്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം 1997 മുതല്‍ അവര്‍ അല്‍ജസീറയോടൊപ്പമുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനിക റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറിന് വെടിയേറ്റത്.

Tags:    

Similar News