മധ്യസ്ഥ ശ്രമം ശക്തമാകുന്നു; പാകിസ്താന്‍ വിദേശകാര്യ മന്ത്രി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു

Update: 2026-03-27 12:19 GMT

ഇസ് ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമം ശക്തമാക്കി പാകിസ്താന്‍. ഇതിന്റെ ഭാഗമായി പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി സംസാരിച്ചു.

ഈ ആഴ്ച ആദ്യത്തില്‍ വെടിനിര്‍ത്തലിനുള്ള വാഷിംഗ്ടണിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച് യുഎസില്‍ നിന്നുള്ള 15 പോയിന്റ് നിര്‍ദ്ദേശം പാകിസ്താന്‍ ഇറാന് കൈമാറിയിരുന്നു. യുഎസ് മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച ഇറാന്‍ അവരുടെ അഞ്ച് ആവശ്യങ്ങള്‍ അവതരിപ്പിച്ചു.

നയതന്ത്ര ശ്രമങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള പദ്ധതികള്‍ ഏപ്രില്‍ 6 വരെ 10 ദിവസത്തേക്ക് പിന്നോട്ട് നീക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അതേസമയം, ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും യുഎസ് സൈനിക ക്യാംപ് അനുവദിച്ച രാജ്യങ്ങളുടെ ജല വിതരണ സംവിധാനങ്ങള്‍ ഉള്‍പ്പടെ ആക്രമിക്കുമെന്നും ഇറാന്‍ തിരിച്ചടിച്ചു. ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനിടേയാണ് യുഎസിന്റെ നിര്‍ദേശ പ്രകാരം പാകിസ്താന്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചത്.

'മധ്യേഷ്യയിലും വിശാലമായ മേഖലയിലും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ വീണ്ടും ഉറപ്പിച്ചു. ശത്രുതയ്ക്ക് ഉടനടി അറുതി വരുത്തുക, സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുക, പോരാളികളല്ലാത്തവരുടെ സംരക്ഷണം, കപ്പല്‍ പാതകളുടെ സുരക്ഷ, യുഎന്‍ ചാര്‍ട്ടര്‍ പാലിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാന്‍ പാകിസ്താനും ചൈനയും സമ്മതിച്ചു,' ഡാര്‍ എക്സില്‍ എഴുതി. ഇക്കാര്യത്തില്‍ പാകിസ്താന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ചൈനയുടെ അഭിനന്ദനവും പിന്തുണയും വിദേശകാര്യമന്ത്രി വാങ് യി അറിയിച്ചു.

Tags: