വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ഇരുനൂറിലധികം എഴുത്തുകാര്‍

ജനതയുടെ വിഭജനത്തെ വോട്ടിലൂടെ തടയുക, അസമത്വത്തെ ബഹിഷ്‌ക്കരിക്കുക, ഹിംസക്കും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനുമെതിരേ വോട്ട് ചെയ്യുക എന്നിവയാണ് ഇംഗ്ലഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, ഉറുദു, ബംഗ്ലാ, മലയാളം, തമിഴ്, കന്നട, തെലുങ്കു ഭാഷകളില്‍ പുറത്തിറക്കിയ പ്രസ്താവനയിലെ പ്രധാന ആവശ്യങ്ങള്‍.

Update: 2019-04-01 15:47 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി രാജ്യത്തെ ഇരുനൂറിലധികം എഴുത്തുകാര്‍. ഓരോ ഇന്ത്യക്കാരുടേയും വോട്ട് സമത്വവും നാനാത്വവും നിലനില്‍ക്കുന്ന ഒരു ഇന്ത്യക്കാവട്ടെ എന്ന് എഴുത്തുകാര്‍ ആഹ്വാനം ചെയ്തു. റോമില ഥാപര്‍, അരുന്ധതി റോയ്, ആനന്ദ് തെല്‍തുംദെ, എന്നിവര്‍ക്കൊപ്പം അശോക് വാജ്‌പേയ്, അനിതാ നായര്‍, ബെന്യാമിന്‍, സച്ചിദാനന്ദന്‍, അമിതാവ് ഘോഷ്, എം മുകുന്ദന്‍, കെ എന്‍ പണിക്കര്‍, കെ പി രാമനുണ്ണി, സേതു, കെ ജി ശങ്കരപിള്ള, ആര്‍ ഉണ്ണി, മാനസി, ആനന്ദ്, അന്‍വര്‍ അലി, അശോകന്‍ ചരുവില്‍, ബി രാജീവന്‍, മാങ്ങാട് രത്‌നാകരന്‍, എസ് ജോസഫ്, അനിതാ തമ്പി, ജെ ദേവിക, എന്നിവരും ഇതില്‍ ഒപ്പു വെച്ചിട്ടുണ്ട്.

ജനതയുടെ വിഭജനത്തെ വോട്ടിലൂടെ തടയുക, അസമത്വത്തെ ബഹിഷ്‌ക്കരിക്കുക, ഹിംസക്കും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനുമെതിരേ വോട്ട് ചെയ്യുക എന്നിവയാണ് ഇംഗ്ലഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, ഉറുദു, ബംഗ്ലാ, മലയാളം, തമിഴ്, കന്നട, തെലുങ്കു ഭാഷകളില്‍ പുറത്തിറക്കിയ പ്രസ്താവനയിലെ പ്രധാന ആവശ്യങ്ങള്‍.

എഴുത്തുകാരു കലാകാരന്മാരും സിനിമാ നിര്‍മ്മാതാക്കളും ഭീഷണിക്കും സെന്‍സര്‍ഷിപ്പിന് വിധേയമാവുകയും സമുദായത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ഇക്കാലത്ത് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം.

രാജ്യത്ത് യുക്തിവാദികളും എഴുത്തുകാരും ആക്റ്റവിസ്റ്റുകളും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അനുവദിക്കാനാവില്ലെന്നും സ്ത്രീകളേയും ദളിതരേയും ആദിവാസികളേയും ന്യൂനപക്ഷങ്ങളേയും ആക്രമിക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കണമെന്നും എല്ലാവര്‍ക്കും തൊഴിലും വിദ്യാഭ്യാസവും ഗവേഷണവും തുല്ല്യാവസരവും ഉണ്ടാവണമെന്നും ഇതിന് വേണ്ടി വോട്ട് ചെയ്യണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

ഭരണ ഘടന എല്ലാ പൗരന്‍മാര്‍ക്കും തുല്യ അവകാശം ഉറപ്പ് നല്‍കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ഇഷ്ടമുള്ള മതം വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും ഇഷ്ടമുള്ളത് ഭക്ഷിക്കാനും നമ്മുടെ ഭരണ ഘടന സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഈ സ്വാതന്ത്ര്യങ്ങള്‍ നമ്മില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരേ തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കണെന്നും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ആഹ്വാനം ചെയ്തു.

Tags:    

Similar News