അസമിലെ പോലിസ് നരനായാട്ടിനെതിരേ ജന്ദര്‍ മന്ദറില്‍ പോപുലര്‍ഫ്രണ്ട് പ്രതിഷേധം

മരിച്ചവര്‍ക്കും വീടുകളില്‍ നിന്ന് പലായനം ചെയ്തവര്‍ക്കും നീതി ലഭ്യമാക്കണമെന്ന് പിഎഫ്‌ഐ ആവശ്യപ്പെട്ടു

Update: 2021-09-28 13:46 GMT

ന്യൂഡല്‍ഹി: ഈ മാസം 23ന് അസമില്‍ പോലീസ് നടത്തിയ അതിക്രൂരമായ കൊലപാതകങ്ങള്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചൊവ്വാഴ്ച ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡാരംഗ് ജില്ലയിലെ സിപജ്ഹറില്‍ പോലീസ് വെടിവെപ്പില്‍ ഇരുപത്തിയേഴുകാരനായ മൊയ്‌നുല്‍ ഹഖും 12 കാരനായ ഷെയ്ഖ് ഫരീദും കൊല്ലപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ ദേശീയ തലസ്ഥാനം സാക്ഷ്യം വഹിക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. കഴിഞ്ഞ ദിവസം, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ (എസ്‌ഐഒ) നേതൃത്വത്തിലുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ പ്രകടനം നടത്തി. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തെ അപമാനിച്ച കുറ്റവാളികളായ പോലിസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

മരിച്ചവര്‍ക്കും വീടുകളില്‍ നിന്ന് പലായനം ചെയ്തവര്‍ക്കും നീതി ലഭ്യമാക്കണമെന്ന് പിഎഫ്‌ഐ ആവശ്യപ്പെട്ടു. 'അസമിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തങ്ങള്‍ ഇവിടെയുണ്ട്'- പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് പറഞ്ഞു. സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കുകയും കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യണമെന്ന് പോപുലര്‍ഫ്രണ്ട് ആവശ്യപ്പെട്ടു.

അസം സര്‍ക്കാര്‍ അക്രമത്തെക്കുറിച്ച് ഒരു സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്ന് ഇല്യാസ് പറഞ്ഞു. പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും പിഎഫ്‌ഐ ആവശ്യപ്പെട്ടു.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു.അസം സര്‍ക്കാരിന്റെ നയത്തെ എതിര്‍ക്കാന്‍ ഭരണഘടന പ്രകാരം അനുവദിച്ചിട്ടുള്ള എല്ലാ ജനാധിപത്യ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഗ്രൂപ്പ് നിയമസഹായം നല്‍കുമെന്ന് പിഎഫ്‌ഐയുടെ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് സലീം പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും സംഘം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News