ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ സങ്കുചിതമായ രാഷ്ട്രീയ പരിഗണനകളുടെ പേരില്‍ ദേശസുരക്ഷയെ അപായപ്പെടുത്തരുതെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സൈന്യത്തിന്റെ ത്യാഗത്തെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപിയുടെ നേട്ടമായി അവതരിപ്പിക്കുന്ന പ്രധാനമന്ത്രി മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും പ്രസ്താവനയില്‍ വിമര്‍ശിക്കുന്നുണ്ട. അതിര്‍ത്തി അശാന്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാവാണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
പുല്‍വാമയ്ക്കു തിരിച്ചടിയായി ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ സൈനികനീക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്താന്‍ വിമാനമെത്തിയതും അത് ഇന്ത്യ വെടിവച്ചിട്ടതും ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ പാകിസ്താന്റെ പിടിയിലായതും ഗൗരവമായ വിഷയമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം ചേര്‍ന്ന് സംയുക്ത പ്രസ്താവനയിറക്കിയത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിക്കു ശേഷം രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി മോദി പറയുകയും മോദിയാണ് ഒരേയൊരു ലോക നേതാവെന്ന് അമിത് ഷാ പുകഴ്ത്തുകയും ചെയ്തത് പരാമര്‍ശിച്ചാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ സൈനിക നീക്കങ്ങളെ യോഗം അപലപിച്ചു. പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന്റെ സുരക്ഷയില്‍ ആശങ്കപ്രകടിപ്പിച്ച യോഗം രാജ്യം സൈനികന്റെ ജീവനില്‍ ആശങ്കപ്പെടുമ്പോഴും പ്രധാനമന്ത്രിയും ബിജെപി നേതാക്കളും രാഷ്ട്രീയ വിഷയങ്ങളില്‍ മുഴുവുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമ്ന്ത്രി മന്‍മോഹന്‍ സിങ്, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ സംബന്ധിച്ചു.
