കൊവിഷീല്‍ഡ് ഡോസ് ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ നല്‍കുന്നത് തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത് ശാസ്ത്രീയ സ്ഥിതിവിവരങ്ങളെ അടിസ്ഥാനമാക്കി സുതാര്യമായ രീതിയിലായിരുന്നു. ഡാറ്റ വിലയിരുത്തുന്നതിനുള്ള ശക്തമായ സംവിധാനം ഇന്ത്യയിലുണ്ട്. അത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തു.

Update: 2021-06-16 10:03 GMT

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. ഡോസുകളുടെ ഇടവേള കുറഞ്ഞത് എട്ട് ആഴ്ചയില്‍നിന്ന് 12 ആഴ്ചയായി വര്‍ധിപ്പിച്ച തീരുമാനത്തിനെതിരേ വിമര്‍ശനവും ആശങ്കകളും വ്യാപകമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി തന്നെ രംഗത്തുവന്നത്. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ നല്‍കുന്നത് തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത് ശാസ്ത്രീയ സ്ഥിതിവിവരങ്ങളെ അടിസ്ഥാനമാക്കി സുതാര്യമായ രീതിയിലായിരുന്നു. ഡാറ്റ വിലയിരുത്തുന്നതിനുള്ള ശക്തമായ സംവിധാനം ഇന്ത്യയിലുണ്ട്. അത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തു. വിദഗ്ധസമിതിയുടെയും സര്‍ക്കാരിന്റെയും ഏകകണ്ഠമായ തീരുമാനമാണെന്നും ഒരുഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ ഡോസ് ഇടവേള വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നാഷനല്‍ ടെക്‌നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍ടിജിഐ) മേധാവി ഡോ.എന്‍ കെ അറോറയുടെ ശുപാര്‍ശയുടെ പകര്‍പ്പും ട്വീറ്റിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോള്‍ വാക്‌സിന്‍ ഫലപ്രാപ്തി 65 ശതമാനം ആണെങ്കില്‍ ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിക്കുമ്പോള്‍ ഫലപ്രാപ്തി 88 ശതമാനമാണെന്ന് യുകെ ഹെല്‍ത്ത് റെഗുലേറ്റര്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പഠനറിപോര്‍ട്ടാണ് എന്‍ കെ അറോറ സര്‍ക്കാരിന് കൈമാറിയത്.

കൊവിഡ് ആല്‍ഫ വകഭേദത്തിന്റെ വ്യാപനത്തെ അവര്‍ മറികടന്നതിന്റെ കാരണം അവരുടെ വാക്‌സിന്‍ ഡോസുകളുടെ ഇടവേള 12 ആഴ്ചയായിരുന്നു. ആശയമാണെന്നാണ് കരുതുന്നത്. ഇടവേള വര്‍ധിക്കുമ്പോള്‍ അഡെനോവെക്ടര്‍ വാക്‌സിനുകള്‍ മികച്ച ഫലപ്രാപ്തി ലഭിക്കുമെന്നതിന് ശാസ്ത്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവുമെന്നും അറോറ പറയുന്നു. കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസ് 12 മുതല്‍ 18 ആഴ്ചയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മെയ് 13നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വാക്‌സിന്‍ വിദഗ്ധസമിതി അഭിപ്രായപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്.

എട്ട് മുതല്‍ 12 ആഴ്ച വരെയാണ് സമിതി ശുപാര്‍ശ ചെയ്തതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 12 മുതല്‍ 16 ആഴ്ച വരെയാണെന്നും ഒറ്റയടിക്ക് ഇത്രയും ഇടവേള വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ എംഡി ഗുപ്‌തെ അഭിപ്രായപ്പെട്ടത്. ഇടവേള വര്‍ധിപ്പിക്കുന്നത് വാക്‌സിന്‍ ഫലപ്രാപ്തി കൂട്ടുമെന്നാണ് ആദ്യഘട്ടത്തില്‍ വന്ന പഠനങ്ങളെങ്കിലും പിന്നീട് ഇത് തിരുത്തിക്കൊണ്ടുള്ള പഠനങ്ങളും പുറത്തുവന്നിരുന്നു. ഇതുപ്രകാരം പലരാജ്യങ്ങളും ഇടവേള കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Tags:    

Similar News