ഇസ്രായേല്‍ പ്രസിഡന്റിന്റെ ഇബ്രാഹിമി മസ്ജിദ് സന്ദര്‍ശനത്തെ അപലപിച്ച് ഒഐസി

'മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും' 'ഫലസ്തീന്‍ ജനതയുടെയും അവരുടെ ഭൂമിയുടെയും പുണ്യസ്ഥലങ്ങളുടെയും അവകാശങ്ങള്‍ക്ക് മേലുള്ള ഇസ്രായേലി ആക്രമണങ്ങളുടെ തുടര്‍ച്ചയാണെന്നും' സംഭവത്തെ അപലപിച്ച് ഒഐസി പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Update: 2021-11-30 09:11 GMT

ജിദ്ദ: യഹൂദ ഉല്‍സവമായ ഹനുക്ക ആഘോഷിക്കാന്‍ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിലെ ഇബ്രാഹിമി പള്ളി സന്ദര്‍ശിച്ചതിനെ അപലപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി). മുസ്‌ലിംകളെ വഴിയില്‍നിന്നു ബലമായി മാറ്റിയാണ് മെഴുകുതിരി കത്തിക്കുന്ന ജൂത ചടങ്ങില്‍ പങ്കെടുക്കാന്‍ ഹെര്‍സോഗ് മസ്ജിദിലെത്തിയത്. ഇസ്രായേല്‍ പോലിസ് സേനയും ജൂത കുടിയേറ്റക്കാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

'മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും' 'ഫലസ്തീന്‍ ജനതയുടെയും അവരുടെ ഭൂമിയുടെയും പുണ്യസ്ഥലങ്ങളുടെയും അവകാശങ്ങള്‍ക്ക് മേലുള്ള ഇസ്രായേലി ആക്രമണങ്ങളുടെ തുടര്‍ച്ചയാണെന്നും' സംഭവത്തെ അപലപിച്ച് ഒഐസി പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം 'ഇബ്രാഹിമി മസ്ജിദിനെ യഹൂദവത്കരിക്കാനും അതില്‍ ഇസ്രായേല്‍ പിടി മുറുക്കാനുമുള്ള ഇസ്രായേലി പദ്ധതികളുടെ ഭാഗമാണ്' എന്നും സംഘടന ആരോപിച്ചു.

ഫലസ്തീനിലെ വിശുദ്ധവും ചരിത്രപരവുമായ സ്ഥലങ്ങള്‍ സംരക്ഷിക്കാനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയെ ബഹുമാനിക്കാനും ഇസ്രായേലി അധിനിവേശ അധികാരികളെ നിര്‍ബന്ധിക്കാനും ഒഐസി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഇസ്രായേല്‍ സൈന്യം പള്ളി അടച്ചുപൂട്ടുകയും ഫലസ്തീന്‍ വിശ്വാസികളെ സൈറ്റില്‍ എത്തുന്നതില്‍നിന്നു തടയുകയും ചെയ്തതായി ഇബ്രാഹിമി മസ്ജിദ് ഡയറക്ടര്‍ ഷെയ്ഖ് ഹെഫ്തി അബു സ്‌നൈന പറഞ്ഞു.

1994ല്‍ ബറൂച്ച് ഗോള്‍ഡ്‌സ്‌റ്റൈന്‍ എന്ന തീവ്ര ജൂത വിശ്വാസി 29 ഫലസ്തീന്‍ വിശ്വാസികളെ പള്ളിക്കുള്ളില്‍ കൂട്ടക്കൊല ചെയ്തതിന് ശേഷം, ഇസ്രായേല്‍ അധികാരികള്‍ പള്ളി സമുച്ചയം മുസ്ലീങ്ങള്‍ക്കും ജൂതര്‍ക്കും ഇടയില്‍ വിഭജിച്ചിരിക്കുകയാണ്.

യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി 2017 ജൂലൈയില്‍ ഇബ്രാഹിമി മസ്ജിദിനെയും പഴയ നഗരമായ ഹെബ്രോണിനെയും ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഹെബ്രോണില്‍ ഏകദേശം 160,000 ഫലസ്തീന്‍ മുസ്ലീങ്ങളും 500 ജൂത കുടിയേറ്റക്കാരുമുണ്ട്.

Tags:    

Similar News