നാലുലക്ഷം രൂപ കൈപ്പറ്റിയ ശേഷം മൃതദേഹം വേണ്ടെന്ന് കുടുംബങ്ങള്‍; പ്രവാസിയുടെ മൃതദേഹം സൗദിയില്‍ സംസ്‌കരിച്ചു

സൗദിയില്‍ മരിച്ചാല്‍ ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം കിട്ടുമെന്ന് നാട്ടിലുള്ള ആരോ തെറ്റിദ്ധരിപ്പിച്ചതിനാല്‍ പൈസ കിട്ടിയാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള സമ്മതപത്രം നല്‍കൂ എന്നായി ബന്ധുക്കള്‍.

Update: 2019-10-10 09:39 GMT

ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്

അബഹ: സൗദിയിലെ തെക്കന്‍ നഗരമായ ഖമീസ് മുശൈതില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മരിച്ച തമിഴ്‌നാട് സേലം വില്ലുപുരം കുരല്‍ സ്വദേശി കന്തസാമി

അത്തിയപ്പന്റെ (47) മൃതദേഹമാണ് ബന്ധുക്കള്‍ നാട്ടിലേക്ക് അയക്കേണ്ടതില്ല എന്ന് ആവശ്യപ്പെട്ടപ്രകാരം ഇവിടെ സംസ്‌കരിച്ചത്.

നജ്‌റാനില്‍ ഒരു കൃഷിയിടത്തില്‍ ജോലിചെയ്യുകയായിരുന്ന കന്തസാമി, അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാന്‍ വേണ്ടി അബഹ വിമാനത്താവളത്തിലേക്ക് വരുന്ന വഴി ഹൃദയാഘാതം ഉണ്ടാവുകയും ഖമീസ് മുശൈതിലെ ആശുപതിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. ഖമീസ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ ഇസ്മായില്‍ വാവനഗരം, ബാവ കര്‍ണാടക എന്നിവര്‍ ഇടപെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ നില്‍ക്കുന്നതിനിടെ നാട്ടിലെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനു ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മാര്‍ട്ടം നടത്തി മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ സാക്ഷ്യപത്രം നാട്ടിലേക്ക് അയച്ച് കൊടുത്തു.

സൗദിയില്‍ മരിച്ചാല്‍ ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം കിട്ടുമെന്ന് നാട്ടിലുള്ള ആരോ തെറ്റിദ്ധരിപ്പിച്ചതിനാല്‍ പൈസ കിട്ടിയാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള സമ്മതപത്രം നല്‍കൂ എന്നായി ബന്ധുക്കള്‍. സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കന്തസാമിയുടെ സ്‌പോണ്‍സറെ കണ്ട് കുടുംബത്തിന്റെ സമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ ഏകദേശം നാലുലക്ഷം രൂപ സ്‌പോണ്‍സര്‍ കന്തസാമിയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തു.

പൈസ ലഭിച്ച ശേഷം ബന്ധുക്കള്‍ നിലപാട് മാറ്റി, മൃതദേഹം നാട്ടിലേക്ക് അയക്കേണ്ട, അവിടെ തന്നെ സംസ്‌കരിച്ചാല്‍ മതിയെന്നായി. മതാചാര പ്രകാരം മൃതദേഹം സൗദിയില്‍ സംസ്‌കരിക്കാന്‍ പ്രയാസമാണെന്നും നാട്ടിലേക്ക് അയക്കാന്‍ സമ്മതിക്കണമെന്നും സോഷ്യല്‍ ഫോറം പ്രവര്‍ത്തകരും നാട്ടിലെ എസ്ഡിപിഐ പ്രവര്‍ത്തകരും ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ വഴങ്ങിയില്ല. പിന്നീട് അബഹ സിസിഡബ്ല്യൂഎ മെമ്പറും ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ കണ്‍വീനറുമായ ഹനീഫ മഞ്ചേശ്വരം സൗദി അധികാരികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഇവിടെ സംസ്‌കരിക്കാനുള്ള അനുമതിപത്രം നേടിയെടുത്തു. അങ്ങിനെ കഴിഞ്ഞ ദിവസം അബഹ അല്‍ ശറഫ് ഖബര്‍ സ്ഥാനിക്ക് പുറകിലുളള പ്രത്യേക ശ്മശാനത്തില്‍ കന്തസാമിയുടെ മൃതദേഹം സംസ്‌കരിച്ചു.

Tags: