കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍

ഏപ്രില്‍ 11നായിരുന്നു കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.

Update: 2020-04-21 06:08 GMT

ന്യൂയോര്‍ക്ക്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നെന്നും ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്നുമാണ് സൂചനകള്‍. കിം ജോങ് ഉന്നിനെ കുറിച്ച് വാര്‍ത്തകളൊന്നും പുറത്ത് വരാത്തത് അദ്ദേഹം ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരവാസ്ഥയിലായതിനാലാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഉത്തര കൊറിയ ഔദ്യോഗികമായി വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

ഉത്തരകൊറിയന്‍ രാഷ്ട്രപിതാവും കിമ്മിന്റെ അപ്പൂപ്പനുമായ കിം ഇല്‍ സുങിന്റെ ജന്മദിന ആഘോഷങ്ങളില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളുയര്‍ന്നത്. ഏപ്രില്‍ 11നായിരുന്നു കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.

ഏപ്രില്‍ 12ന് ഉത്തരകൊറിയന്‍ ഭരണാധികാരിക്ക് ഹൃദയശസ്ത്രക്രിയ നടന്നുവെന്നും ഉത്തരകൊറിയന്‍ വാര്‍ത്തകളില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്ന ഡെയ്‌ലി എന്‍.കെ റിപ്പോര്‍ട്ടു ചെയ്തു. ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍മാരുടെ സംഘം ഏപ്രില്‍ 17ന് തിരിച്ചുപോയെന്നും ഹ്യാങ്‌സന്‍ കൗണ്ടിയിലെ ഒരു വില്ലയിലാണ് കിം ജോങ് ഉന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Tags:    

Similar News