തൊപ്പി വച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ അക്രമിച്ച സംഭവം ഗൗരവമുള്ളതല്ലെന്ന് പോലിസ്

പ്രദേശത്ത് മുസ്‌ലിംകള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചതാണെന്നും തൊപ്പി അഴിച്ചുമാറ്റണമെന്നും അക്രമികള്‍ യുവാവിനോട് ആവശ്യപ്പെട്ടു. കൂടാതെ ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ഇവര്‍ നിര്‍ബന്ധിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനം.

Update: 2019-05-28 16:38 GMT
ഗുരുഗ്രാം: തൊപ്പി വച്ചതിന്റെ പേരില്‍ ഗുരുഗ്രാമില്‍ മുസ്‌ലിം യുവാവിനെ ആക്രമിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലിസ്. മദ്യലഹരിയില്‍ ഉണ്ടായ വാക് തര്‍ക്കമാണെന്നാണ് പോലിസിന്റെ ഭാഷ്യം.

തലയില്‍ തൊപ്പി ധരിച്ചെന്ന കാരണത്താലാണ് ജക്കുംപുര എന്ന സ്ഥലത്ത് വച്ച് പള്ളിയില്‍ നിന്നും തിരികെ വരികയായിരുന്ന മുസ്‌ലിം യുവാവ് മുഹമ്മദ് ബര്‍ക്കത്ത് ആക്രമിക്കപ്പെട്ടത്. പ്രദേശത്ത് മുസ്‌ലിംകള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചതാണെന്നും തൊപ്പി അഴിച്ചുമാറ്റണമെന്നും അക്രമികള്‍ യുവാവിനോട് ആവശ്യപ്പെട്ടു. കൂടാതെ ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ഇവര്‍ നിര്‍ബന്ധിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനം.

സംഭവത്തില്‍ പ്രതിഷേധവുമായി നിയുക്ത ബിജെപി എംപി ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്. മതനിരപേക്ഷ രാജ്യമാണ് നമ്മുടേത്. സംഭവം വളരെ പരിതാപകരമാണെന്നും അക്രമികള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഗൗതം ഗംഭീര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് പോലിസ്.




Tags: