'പോരാട്ടത്തിന് മുന്‍ഗണന, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല'; ട്രംപിനെ തള്ളി ഇറാന്‍

Update: 2026-03-25 04:52 GMT

ഇസ്രായേല്‍-യുഎസ് സംയുക്ത സൈന്യത്തിനെതിരായ പോരാട്ടത്തിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും ആരുമായും ഇതുവരെ നയതന്ത്ര ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആവര്‍ത്തിച്ച് ഇറാന്‍. ഇറാന്‍ ചര്‍ച്ചക്ക് തയ്യറായതായുള്ള ട്രംപിന്റെ അവകാശവാദം പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഇറാന്റെ പ്രഖ്യാപനം.

ഇറാന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുമെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് ഇവിടെയുള്ള ആളുകള്‍ പരസ്പരം ചോദിക്കുന്നുണ്ടെന്നും ആര്‍ക്കും ഉത്തരം നല്‍കാന്‍ കഴിയില്ലെന്നും അല്‍ ജസീറ പ്രതിനിധി റിപോര്‍ട്ട് ചെയ്തു.

ഇന്നലെ, ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി, ഇന്നും ആ നിലപാട് മാറിയിട്ടില്ല. ഇസ്രായേലിനും മറ്റ് ലക്ഷ്യങ്ങള്‍ക്കുമെതിരെ സൈന്യം പുതിയ ആക്രമണങ്ങള്‍ പ്രഖ്യാപിക്കുന്നത് മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. ഇവിടെ പോരാട്ടത്തിനാണ് മുന്‍ഗണന. നയതന്ത്രത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിയില്‍ മാറ്റമില്ലെന്നും ഏതൊരു ചര്‍ച്ചയ്ക്കും ഉറപ്പുകള്‍ ഉണ്ടായിരിക്കണമെന്നും ഇറാന്‍ വ്യക്തമാക്കി. യുദ്ധവും ഇസ്രായേല്‍-യുഎസ് ആക്രമണവും പൂര്‍ണമായി അവസാനിപ്പിക്കണം. താല്‍ക്കാലിക വെടി നിര്‍ത്തലല്ല ഇറാന്റെ ആവശ്യം. ആക്രമണം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് ലഭിക്കണം. ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ ഇറാന് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇറാന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ഉപാധികള്‍ മുന്നോട്ടു വച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രായേലിന്റെ നേതൃത്വത്തില്‍ ഇറാനെ ആക്രമിച്ചത്. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉള്‍പ്പെടെ ഉയര്‍ന്ന നേതൃത്വത്തെ അവര്‍ ലക്ഷ്യം വച്ചു. ഇതിന് പ്രതികാരം ചെയ്യും. ഇറാന്‍ വ്യക്തമാക്കി.

Tags: