ഇടുക്കിയില്‍ നവജാത ശിശുവിന്റെ മരണം കൊലപാതകം; ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

Update: 2023-05-12 04:37 GMT

തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരെന്ന വിധത്തില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പോലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ സാധുറാം, മാലതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. കുട്ടി ജനിച്ച ഉടന്‍ മരിച്ചതായാണ് പോലിസിന് ലഭിച്ച വിവരം. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തുകയും കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന പോലിസിന് ലഭിച്ചത്. തുടര്‍ന്ന് പോലിസ് വിശദമായ അന്വേഷണം നടത്തുകയും ഇരുവരുമാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചത്. നാഥുറാമും മാലതിയും നിയമപരമായി വിവാഹിതരായിരുന്നില്ല. നാട്ടില്‍വച്ച് മാലതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുടുംബത്തെ ഭയന്ന് ഇവര്‍ കേരളത്തിലേക്ക് തോട്ടംതൊഴിലാളിയായി എത്തുകയായിരുന്നു. ഒരു എസ്‌റ്റേറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. കെട്ടിടത്തിനു സമീപത്തെ ശുചിമുറിയിലാണ് പ്രസവിച്ചത്.

    അവിടെതന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലിസ് പറയുന്നത്. തുടര്‍ന്ന്, കുട്ടി മരണപ്പെട്ടതായി നാട്ടുകാരെയും പോലിസിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. മാലതി ഇപ്പോള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാമിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News