ബാബരി മസ്‌ജിദ് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് എന്‍ബിഎസ്‌എ നിർദേശം
ബാബരി മസ്ജിദ് സംബന്ധിച്ച വാർത്ത റിപോർട്ട് ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. വരാനിരിക്കുന്ന കോടതി വിധിയെ സംബന്ധിച്ച് ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും രണ്ടു പേജുള്ള നിർദേശത്തിൽ ആവശ്യപ്പെടുന്നു.
ന്യൂഡൽഹി: ബാബരി മസ്‌ജിദ് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി (എന്‍ബിഎസ്‌എ). രാജ്യത്തെ മുഴുവൻ ടെലിവിഷൻ ചാനലുകൾക്കാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ബാബരി ഭൂമി കേസ് സംബന്ധിച്ച കേസ് വിധി പറയാനിരിക്കെയാണ് ഈ നിർദേശം.
ബാബരി മസ്ജിദ് സംബന്ധിച്ച വാർത്ത റിപോർട്ട് ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. വരാനിരിക്കുന്ന കോടതി വിധിയെ സംബന്ധിച്ച് ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും രണ്ടു പേജുള്ള നിർദേശത്തിൽ ആവശ്യപ്പെടുന്നു. ബാബരി ഭൂമി വിധിയുമായി ബന്ധപ്പെട്ടോ അതിന്റെ അനന്തരഫലം സംബന്ധിച്ചോ ഉള്ള യാതൊന്നും സംപ്രേഷണം ചെയ്യരുതെന്നും നിർദേശമുണ്ട്.
ഇതേക്കുറിച്ചുള്ള റിപോർട്ടുകൾ ഏറ്റവും ഉയർന്ന എഡിറ്റോറിയൽ തലത്തിൽ സൂക്ഷ്‌മമായി പരിശോധിക്കുകയും വ്യക്തത വരുത്തുകയും വേണം. റിപോർട്ടിങ്ങുകൾ ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കുന്നതോ എതിർക്കുന്നതോ മുൻവിധിയോടെ ഉള്ളതോ ആകരുത്.
ഇതുസംബന്ധിച്ച ചർച്ചകളും മറ്റും സംപ്രേഷണം ചെയ്യുമ്പോൾ തീവ്ര സ്വഭാവമില്ലെന്നു ഉറപ്പുവരുത്തണം. ചർച്ചകൾ പ്രകോപനപരമല്ലെന്നും തീവ്ര വികാരം ഉണർത്തുന്നതല്ലെന്നും പൊതുസമൂഹത്തെ സംഘർഷത്തിലാക്കുന്നതാകരുതെന്നും എൻബിഎസ്‌എ നിർദേശിച്ചു. ബാബരി ഭൂമി കേസിൽ നവംബർ 17 നു മുമ്പായി സുപ്രിം കോടതി വിധി പറയുമെന്നാണ് കരുതുന്നത്.