ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ല: നിതീഷ് കുമാര്‍

ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട 80 കോടി രൂപയുടെ നിരവധി പദ്ധതികള്‍ക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു.

Update: 2020-02-24 02:23 GMT

പറ്റ്‌ന: നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്(എന്‍ആര്‍സി) ബീഹാറില്‍ നടപ്പാക്കില്ലെന്നും 2010ലെ എന്‍പിആര്‍ അപ്‌ഡേറ്റ് ചെയ്യുക മാത്രമേ ചെയ്യുകയുള്ളൂവെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ദര്‍ബംഗ ജില്ലയിലെ ഹയാഘട്ട് ബ്ലോക്കിലെ ചന്ദന്‍പട്ടിയില്‍ മൗലാന ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ (ഭേദഗതി) നിയമത്തെ പാര്‍ട്ടി പിന്തുണച്ചിരുന്നെങ്കിലും എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ജനതാദള്‍(യുനൈറ്റഡ്) പ്രസിഡന്റ് ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. എന്‍ആര്‍സി ഇവിടെ നടപ്പാക്കാന്‍ പോവുന്നില്ല. എന്‍പിആര്‍ 2010 ല്‍ നടപ്പാക്കിയ രീതിയില്‍ മാത്രമേ നടപ്പിലാക്കുകയുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് ചെയ്യൂവെന്നും നിതീഷ് കുമാര്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

    ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട 80 കോടി രൂപയുടെ നിരവധി പദ്ധതികള്‍ക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു. ദര്‍ബംഗയിലെ ബിറൗളില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും 100 കിടക്കകളുള്ള ഹോസ്റ്റലിനും, വഖ്ഫ് ഭൂമിയില്‍ മൂന്നുനില കെട്ടിടത്തിനും 560 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ന്യൂനപക്ഷ റെസിഡന്‍ഷ്യല്‍ സ്‌കൂളിനുമാണ് ശിലയിട്ടത്. എന്‍പിആര്‍ ഫോമുകളില്‍ മാതാപിതാക്കളുടെ ജന്മസ്ഥലങ്ങള്‍, ആധാര്‍ തുടങ്ങിയവ ചേര്‍ക്കരുതെന്നും അവ ആശങ്കകള്‍ക്ക് ഇടയാക്കുമെന്നും നിതീഷ് കുമാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.




Tags: