കരട് ദേശീയ വിദ്യാഭ്യാസ നയം; വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനും കാവിവല്‍ക്കരിക്കാനുമുള്ള സർക്കാർ നീക്കം: പോപുലര്‍ ഫ്രണ്ട്

വിവിധ ഭാഷാ ജനവിഭാഗത്തിനുമേല്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നത് ഇന്ത്യന്‍ പ്രാദേശിക ഭാഷാ സംസ്‌കാരിക വൈവിധ്യത്തിന്റെ വളര്‍ച്ചയ്ക്ക് കോട്ടം വരുത്തും. സ്വയംഭരണ, സ്വകാര്യ മേഖലകളുടെ കടന്നുവരവ് ഉദാരമാക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള സർക്കാരിന്റെ പിൻമാറ്റത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും സൂചനയാണ്.

Update: 2019-06-21 13:02 GMT

ന്യുഡൽഹി: കേന്ദ്ര മാനവവിഭവശേഷി വകുപ്പ് പുറത്തിറക്കിയ കരട് ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തെ കച്ചവടവൽകരിക്കാനും കാവിവൽക്കരിക്കാനുമുള്ള സർക്കാർ ശ്രമമാണെന്ന് പോപുലർ ഫ്രണ്ട്. കരട് നയത്തിൽ സമഗ്രമായ മാറ്റം വരുത്തണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയേറ്റ് യോഗം അവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ നിക്ഷിപ്ത രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള വഴിയാണിതെന്നും യോഗം ആരോപിച്ചു.

കരട് നയത്തിൽ ഗുണമേന്‍മയെക്കുറിച്ചും മെരിറ്റിനെക്കുറിച്ചും ഊന്നിപ്പറയുണ്ടെങ്കിലും പാര്‍ശ്വവല്‍ക്കൃത വിഭാഗത്തിന് ഭരണഘടന ഉറപ്പാക്കുന്ന സംവരണം സൗകര്യപൂര്‍വ്വം അവഗണിക്കുകയാണ്. 'മിഷന്‍ നളന്ദ' 'മിഷന്‍ തക്ഷശില' പദ്ധതികള്‍ ശാസ്ത്രീയ സമീപനത്തേക്കാൾ പൗരാണികതയോട് ചേർന്നുനിൽക്കുന്ന യുക്തിരഹിതമായ സമീപനമാണ് വ്യക്തമാക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നെന്ന് സങ്കല്‍പിക്കുന്ന പാരമ്പര്യത്തെ മാതൃകയാക്കികൊണ്ട് ഉന്നതവിദ്യാഭ്യാസം പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമം വിദ്യാഭ്യാസം കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഹിന്ദിയെ നിര്‍ബന്ധിത മൂന്നാം ഭാഷയായി അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമായ നീക്കമാണ്. ഹിന്ദി ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍നാളുകളും സംസാരിക്കുന്ന ഭാഷയല്ല. വിവിധ ഭാഷാ ജനവിഭാഗത്തിനുമേല്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നത് ഇന്ത്യന്‍ പ്രാദേശിക ഭാഷാ, സംസ്‌കാരിക വൈവിധ്യത്തിന്റെ വളര്‍ച്ചയ്ക്ക് കോട്ടം വരുത്തും. സ്വയംഭരണ, സ്വകാര്യ മേഖലകളുടെ കടന്നുവരവ് ഉദാരമാക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള സർക്കാരിന്റെ പിൻമാറ്റത്തിന്റെയും സ്വകാര്യ വല്‍ക്കരണത്തിന്റെയും സൂചനയാണ്. കൂടാതെ അത്തരം കോളജുകള്‍ക്ക് ഫീസ്, കോഴ്‌സ്, പാഠ്യപദ്ധതി എന്നിവ നിര്‍ണയിക്കുവാന്‍ അധികാരം നല്‍കുകയാണ്.

കരട് നയത്തിലെ പ്രധാനപ്പെട്ട ചില പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അമിതഭാരം അടിച്ചേൽപ്പിക്കുന്നതും മറ്റ് ചില നിര്‍ദ്ദേശങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ പിടിമുറുക്കുന്നതിന്റെ സൂചനയാണെന്നും യോഗം ചൂണ്ടിക്കാട്ടി. വിദ്യാഭ്യസ സംവിധാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും വാണിജ്യവല്‍ക്കാരിക്കാനും കാവിവല്‍ക്കരിക്കാനുമുള്ള ഭരണ വര്‍ഗത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും പണ്ഡിതരും വിദ്യാര്‍ഥികളും പ്രതിഷേധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, വൈസ് ചെയര്‍മാന്‍ ഒ എം എ സലാം, സെക്രട്ടറിമാരായ അബ്ദുല്‍ വാഹിദ് സേട്ട്, അനിസ് അഹമ്മദ്. ഇ എം അബ്ദു റഹ്മാന്‍, കെ എം ശരീഫ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News