അച്ചടക്ക നടപടിയുമായി സമസ്ത; നാസര്‍ ഫൈസി കൂടത്തായിക്ക് സസ്‌പെന്‍ഷന്‍

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് നടപടി.

Update: 2020-01-06 05:35 GMT

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി പുറത്തിറക്കിയ ലഘുലേഖകള്‍ സ്വീകരിച്ച എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിക്കെതിരേ കടുത്ത നടപടിയുമായി സമസ്ത. സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ കൂടത്തായിയെ സസ്‌പെന്‍ഡ് ചെയ്തതായി സമസ്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് നടപടി. ബിജെപി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്നിരുന്നു. നാസര്‍ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബിജെപി ഫേസ്ബുക്ക് പേജുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.



നേരത്തേ കൂടത്തായിക്കെതിരേ സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സമ്മതിച്ച നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയിരുന്നു. ബി.ജെ.പി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നാസര്‍ ഫൈസി കൂടത്തായ് പ്രതികരിച്ചു.

നാസര്‍ ഫൈസിക്കെതിരെ പരസ്യ വിമര്‍ശനവുമായി കോഴിക്കോട് ഖാദിയും എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളും മുന്നോട്ട് വന്നിരുന്നു. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ അടുപ്പിക്കാന്‍ പറ്റാത്തവരെ ഉമ്മറത്തു പോലും കയറ്റരുതെന്നും ജമലുല്ലൈലി തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു. പിന്നാലെ വിമര്‍ശനവുമായി എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും രംഗത്തെത്തി.

Tags:    

Similar News