കേരളത്തില്‍ ലൗ ജിഹാദും ലഹരി ജിഹാദുമുണ്ടെന്ന് ആധികാരികമായി പറയാനാവില്ല; പാലാ ബിഷപ്പിനെ തള്ളി കല്‍ദായ സുറിയാനി സഭ

ഇത്തരം പ്രസ്താവനകള്‍ നടത്തേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ അപ്രേം അഭിപ്രായപ്പെട്ടു.

Update: 2021-09-11 15:21 GMT

തൃശൂര്‍: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തള്ളി കല്‍ദായ സുറിയാനി സഭ രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ നടത്തേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ അപ്രേം അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ലൗ ജിഹാദിന്റെയും ലഹരി ജിഹാദിന്റെയും സാഹചര്യമുണ്ടെന്ന് ആധികാരികമായി പറയാനാവില്ല.

കത്തോലിക്കരെ സംബന്ധിച്ച് അത് ശരിയാവും. കത്തോലിക്കാ സഭയുടെ ആശങ്കകള്‍ അവരുടെ സാഹചര്യത്തില്‍നിന്നായിരിക്കും. തങ്ങളുടെ സഭ ചെറുതാണ്. കല്‍ദായ സഭയ്ക്ക് അത്തരം അനുഭവങ്ങളില്ല. അവിടെനിന്ന് ആരും ഇത്തരത്തില്‍ പോയതായി അറിയില്ല. സംസ്ഥാനത്ത് ലൗ ജിഹാദും ലഹരി ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പിന്റെ അഭിപ്രായപ്രകടനം കൊണ്ട് സമൂഹവിഭജനമുണ്ടാവുമെന്ന് കരുതുന്നില്ല.

സംസ്ഥാനത്ത് മതസൗഹാര്‍ദം തകരാന്‍ പോവുന്നില്ല. അക്കാര്യത്തില്‍ കേരള ജനതയ്ക്ക് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരാമര്‍ശത്തില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദീപിക പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചാണ് പ്രതിഷേധങ്ങള്‍ക്ക് ബിഷപ്പ് മറുപടി നല്‍കിയത്. കൂടാതെ 'അപ്രിയസത്യങ്ങള്‍ ആരും പറയുന്നരുതെന്നോ' എന്ന തലക്കെട്ടില്‍ ദീപിക എഡിറ്റോറിയലും എഴുതിയിട്ടുണ്ട്.

Tags:    

Similar News