സമവായത്തിന് കുഞ്ഞാലിക്കുട്ടി; മുസ്‌ലിംലീഗ് അടിയന്തര യോഗം വിളിച്ചു

Update: 2021-08-06 05:08 GMT

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളുടെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ലീഗിന്റെ അടിയന്തര യോഗം. ലീഗിലെ പ്രശ്‌നം രൂക്ഷമായതോടെ സമവായത്തിലെത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം.

അതേസമയം ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് യോഗത്തില്‍ ഹാജരാകില്ല. തങ്ങള്‍ ചികിത്സയിലാണെന്നാണ് വിശദീകരണം.

മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.പി കെ കുഞ്ഞാലിക്കുട്ടി ഷമീറിനെ അന്ധമായി വിശ്വസിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഫിനാന്‍സ് ഡയറക്ടറായ ഷെമീര്‍. നാല്‍പതുവര്‍ഷമായി പണം കൈകാര്യം ചെയ്യുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ഷെമീറിനെയാണ് ഏല്‍പ്പിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉന്നയിച്ചത്.

ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എന്നാല്‍ മുഈന്‍ അലിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ കയര്‍ത്തുസംസാരിച്ചതോടെ ബഹളമായി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.

Tags:    

Similar News