കുറുവടിയേന്തി മുനിസിപ്പാലിറ്റി കമ്മീഷണര്‍ ആര്‍എസ്എസ് പഥസഞ്ചലനത്തില്‍; ചിത്രം വൈറല്‍, വിവാദം

തുംകുരു ജില്ലയിലെ തിപ്തൂര്‍ മുനിസിപ്പാലിറ്റി കമ്മീഷണറായ ഉമാകാന്ത് ആണ് പഥസഞ്ചലത്തില്‍ പങ്കെടുത്ത് വിവാദത്തിലായത്

Update: 2021-10-28 09:28 GMT

തുമകുരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കുറുവടിയുമേന്തി തീവ്രഹിന്ദുത്വ സംഘടനയായ ആര്‍എസ്എസിന്റെ പഥസഞ്ചലത്തില്‍. ആര്‍എസ്എസ് യൂനിഫോം ധരിച്ചുള്ള ഇയാളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.

തുംകുരു ജില്ലയിലെ തിപ്തൂര്‍ മുനിസിപ്പാലിറ്റി കമ്മീഷണറായ ഉമാകാന്ത് ആണ് പഥസഞ്ചലത്തില്‍ പങ്കെടുത്ത് വിവാദത്തിലായത്. 'പ്രാഥമിക ശിക്ഷ' പരിപാടിയുടെ ഭാഗമായി ഗുരുകുല കോളേജ് പരിസരത്ത് ആര്‍എസ്എസ് അടുത്തിടെ സംഘടിപ്പിച്ച പഥസഞ്ചലനത്തിലാണ് ഇയാള്‍ പങ്കെടുത്തത്.

തിപ്റ്റൂര്‍ നഗരത്തിലെ തെരുവിലൂടെയാണ് പഥസഞ്ചലനം നടന്നത്. യൂണിഫോമില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി ഉമാകാന്ത് പരിപാടിയില്‍ പങ്കെടുത്തത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നാണ് ഉമാകാന്തിന്റെ വാദം. 'താന്‍ ആര്‍എസ്എസിന്റെ സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും' പഥസഞ്ചലന്‍'പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന് എതിരല്ലാത്ത സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാമെന്നാണ് ഇയാളുടെ ന്യായീകരണം.

സംസ്ഥാനത്ത് ആര്‍എസ്എസ്സിന്റെ പ്രദര്‍ശനമാണ് നടക്കുന്നതെന്നും എല്ലാ തലങ്ങളിലും സര്‍ക്കാര്‍ ആര്‍എസ്എസുകാരെ തിരുകികയറ്റുകയാണെന്നും അടുത്തിടെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി

കുമാരസ്വാമി ആരോപിച്ചിരുന്നു. ഭരണച്ചുമതല ആര്‍എസ്എസിന് കൈമാറിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags:    

Similar News