ജാതീയ പീഡനം ദലിത് മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

സവർണരായ സീനിയർ വിദ്യാർത്ഥികൾ സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നത് പതിവായിരുന്നു.

Update: 2019-05-26 09:40 GMT

മുംബൈ: ജാതീയ പീഡനം ദലിത് മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മുംബൈയിലെ ടോപിവാല നാഷണൽ മെഡിക്കൽ കോളേജിലാണ് സംഭവം. രണ്ടാം വർഷ ഗൈനക്കോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ പായൽ തദ്‌വിയാണ് ആത്മഹത്യ ചെയ്തത്.

സവർണരായ സീനിയർ വിദ്യാർത്ഥികൾ സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നത് പതിവായിരുന്നു. അധിക്ഷേപങ്ങൾ സഹിക്കാൻ കഴിയാതെയാണ് പായൽ മെയ് 22 ന് ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറയുന്നു. കോളേജ് അധികൃതരോട് മകൾക്ക് നേരെയുള്ള പീഡനത്തെ കുറിച്ച് പരാതി നൽകിയിരുന്നെങ്കിലും സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി ഒന്നും ഉണ്ടായില്ലെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ഡോ.ഹേമാ അഹൂജ, ഡോ. ഭക്തി മെഹർ, ഡോ. അങ്കിത ഖണ്ഡൽവാൽ എന്നീ മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലിസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ദലിത് പീഡന നിരോധന നിയമം, റാഗിംഗ് നിരോധന നിയമ വകുപ്പുകളും ആത്മഹത്യാ പ്രേരണ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെല്ലാവരും ഒളിവിലാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടക്കം നിരവധി ദലിത് വിദ്യാർത്ഥികളാണ് ജാതീയ ആക്രമണങ്ങൾക്ക് ഇരയാവുകയും ആത്മഹത്യ ചെയ്യപെടേണ്ടിയും വരുന്നത്. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദലിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല കൊല്ലപ്പെട്ടപ്പോൾ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ഉയർന്നുവന്നിരുന്നു. നരേന്ദ്ര മോദി ഭരണത്തിൽ ഏറിയതിന് ശേഷം ദലിത് വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  

Tags:    

Similar News