ഇതര മതത്തില്‍പ്പെട്ട സുഹൃത്തിനെ ബൈക്കില്‍ കൊണ്ട് പോയതിന് വധഭീഷണി; ആറ് ഹിന്ദുത്വര്‍ അറസ്റ്റില്‍

Update: 2021-11-18 06:57 GMT

മംഗളൂരു: ഇതര മതത്തില്‍പ്പെട്ട സുഹൃത്തിനെ ബൈക്കില്‍ കൊണ്ട് പോയതിന് വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ ആറ് സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗളൂരു സൂറത്ത്കലിലാണ് സംഭവം. ഹിന്ദുത്വ പ്രവര്‍ത്തകരായ പ്രഹ്ലാദ് ആചാര്യ, പ്രശാന്ത് ആചാര്യ, ഗുരു പ്രസാദ്, പ്രതീഷ് ആചാര്യ, ഭരത് ഷെട്ടി, സുകേഷ് എന്നിവരാണ് അറസ്റ്റിലായത്.

സൂറത്ത്കലില്‍ രാത്രി 10.30ഓടെയാണ് സംഭവം. മുക്കയിലെ സ്വകാര്യ കോളജിലെ ബിഎസ്‌സി വിദ്യാര്‍ത്ഥിയായ മുഹമ്മദ് യാസീന്‍ തന്റെ കോളജ് സഹപാഠിയായ ആന്‍സി വിന്നി ഡയസിനൊപ്പം ബൈക്കില്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലേക്ക് പോകുകയായിരുന്നു. വൈകിയതിനാല്‍ തന്നെ ഫഌറ്റില്‍ കൊണ്ട് വിടാന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് യാസീന്‍ ബൈക്കില്‍ കൊണ്ട് പോയത്.

പ്രതികളില്‍ രണ്ടുപേര്‍ കോളജ് വിദ്യാര്‍ഥികളെ പിന്തുടരുകയും ബാക്കിയുള്ള പ്രതികളെ വിളിച്ചുവരുത്തുകയുമായിരുന്നു. വിദ്യാര്‍ഥികളെ വഴി തിരിച്ചുവിടാന്‍ ശ്രമിച്ച പ്രതികള്‍ ഇവര്‍ക്ക് നേരെ വധഭീഷണിയും മുഴക്കിയതായി പോലിസ് പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപി ഭരണത്തിലേറിയതിന് ശേഷം നിരവധി വിദ്വേഷ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതര മതസ്ഥരുമായുള്ള സൗഹൃദം പോലും തടയുന്ന സംഭവങ്ങളും അരങ്ങേറി. കഴിഞ്ഞ ദിവസം കുടക് ജില്ലയിലെ സോംവാര്‍പേട്ട് താലൂക്കിലെ മദാപുരയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. സംഭവത്തില്‍ രണ്ട് മുസ് ലിം യുവാക്കള്‍ക്കാണ് പരിക്കേറ്റത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

ആഴ്ച്ചകള്‍ക്ക് മുമ്പ് കര്‍ണാടക സര്‍ക്കാര്‍ ബസില്‍ ഒരുമിച്ച് യാത്ര ചെയ്ത ഇതര മതസ്ഥരായ രണ്ട് പേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു ഹിന്ദുത്വരുടെ ആക്രമണം. പോലിസ് എത്തിയാണ് യാത്രക്കാരെ മോചിപ്പിച്ചത്.

Tags:    

Similar News