മണി ചെയിന്‍ തട്ടിപ്പ്: മുഖ്യ ആസൂത്രകന്‍ പിടിയില്‍, പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 4 കോടിയോളം തട്ടിച്ചു

പൊള്ളാച്ചി ജെന്‍ടുജെന്‍ ട്രെന്‍ഡ് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ ചേലക്കര വെങ്ങാനെല്ലൂര്‍ കരുണ നിവാസ് സജീവ് കരുണന്‍ (44) ആണ് പോലിസ് പിടിയിലായത്.

Update: 2019-11-30 03:40 GMT

ആലത്തൂര്‍: മണി ചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിച്ച കേസിലെ മുഖ്യ ആസുത്രകന്‍ അറസ്റ്റില്‍. പൊള്ളാച്ചി ജെന്‍ടുജെന്‍ ട്രെന്‍ഡ് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ ചേലക്കര വെങ്ങാനെല്ലൂര്‍ കരുണ നിവാസ് സജീവ് കരുണന്‍ (44) ആണ് പോലിസ് പിടിയിലായത്. പാലക്കാട് ജില്ലയില്‍ മാത്രം 4 കോടി രൂപയോളം തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പാലക്കാട് ജില്ലയില്‍ മാത്രം ഇയാളുടെ പേരില്‍ 72 കേസുകളാണുള്ളത്.ആലത്തൂര്‍ സ്‌റ്റേഷനില്‍ 21 കേസുകളിലെ ഒന്നാം പ്രതിയാണ്. 10 പ്രതികളാണ് കേസുകളിലുള്ളത്.

ഒളിവിലായിരുന്ന സജീവ് ഇന്നലെ വീട്ടിലെത്തിയെന്നു മനസ്സിലായ ചേലക്കര പോലിസ് സംഘം എസ്‌ഐ അനുദാസിന്റെ നേതൃത്വത്തില്‍ രാവിലെ ഏഴോടെ വീടു വളയുകയായിരുന്നു. തുടര്‍ന്ന് കട്ടിലിനടിയില്‍ ഒളിച്ച സജീവനെ പോലിസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി ജില്ലയില്‍ പടര്‍ന്ന മണി ചെയിന്‍ തട്ടിപ്പ് സമീപകാലത്താണ് പുറത്തു വന്നത്. സജീവിന്റെ ബന്ധുവായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ സുനലീധരന്റെ പിന്തുണയിലാണ്

വ്യാപക തട്ടിപ്പ് നടന്നത്. സംഭവത്തില്‍ പാര്‍ട്ടിക്കുള്ളിലും പൊട്ടിത്തെറി ഉണ്ടായിട്ടുണ്ട്.പ്രാദേശിക നേതാക്കള്‍ക്ക് ഉള്‍പ്പെടെ പണം നഷ്ടമായതോടെ സിപിഎം ആലത്തൂര്‍ ഏരിയ കമ്മിറ്റിയംഗങ്ങളായ രണ്ടു പേരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.ഏരിയ കമ്മിറ്റിയംഗങ്ങളായ പി സി പ്രമോദ്, കെ ജനീഷ് എന്നിവരെ ഒരു വര്‍ഷത്തേയ്ക്കു പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കെ സുനലീധരനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. പാടൂര്‍ എല്‍സി അംഗങ്ങളായ വാസുദേവന്‍ വള്ളിക്കാട്, എസ് അക്ബര്‍ എന്നിവരെ 6 മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു.

Tags:    

Similar News