കശ്മീരില്‍ നിക്ഷേപത്തിന് പ്രവാസി വ്യവസായികളെ ക്ഷണിച്ച് മോദി

ആദ്യ ഘട്ടത്തില്‍ ലുലുവിന്റെ ഗള്‍ഫിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചടങ്ങില്‍ എംഎ യൂസഫലി പറഞ്ഞു.

Update: 2019-08-25 00:52 GMT

അബുദബി: ജമ്മു കശ്മീരില്‍ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദബിയില്‍ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി കശ്മീരില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചത്. ആദ്യ ഘട്ടത്തില്‍ ലുലുവിന്റെ ഗള്‍ഫിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചടങ്ങില്‍ എംഎ യൂസഫലി പറഞ്ഞു.

കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ തയ്യാറാകണമെന്ന് മോദി ആവശ്യപ്പെട്ടു. നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 12, 13, 14 തീയ്യതികളില്‍ കശ്മീരില്‍ ബിസിനസ് സംഗമം നടത്തും. ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതെന്നും മോദി പറഞ്ഞു. കശ്മീരില്‍ നിന്നുള്ള പച്ചക്കറി ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് എം എ യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. യൂസഫലിയുടെ മാതൃക മറ്റ് വ്യവസായികള്‍ പിന്തുടരണമെന്നും മോദി ആവശ്യപ്പെട്ടു.

ജമ്മുകശ്മീരിലും ലഡാക്കിലും വ്യവസായികളെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷമാണ്. വളരെ പെട്ടെന്ന് ഇവിടുത്തെ വികസനത്തില്‍ സംഭാവന ചെയ്താന്‍ രാജ്യത്തിന്റെ വികസന യാത്രയില്‍ ഈ പ്രദേശങ്ങള്‍ക്കും വലിയ സംഭാവന ചെയ്യാന്‍ കഴിയുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Similar News