'പോലിസ് ഭൂമിയോളം താഴുകയാണ്, സംഘര്‍ഷമുണ്ടാക്കരുത്'; വിഴിഞ്ഞം സമരത്തില്‍നിന്ന് പിന്‍മാറണം: വി ശിവന്‍കുട്ടി

'നടക്കാത്ത വിഷയം ഉന്നയിച്ചു ഒരു സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കരുത്. സമരത്തില്‍ പിന്മാറണം. വിഴിഞ്ഞം തുറമുഖം പൂട്ടണം എന്ന ആവശ്യം ഒഴികെ സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. മൂന്നോ നാലോ ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയതുമാണ്. ചര്‍ച്ചയില്‍ വന്ന് എല്ലാം ശരിയാണ് ഉടനെ അറിയിക്കാം എന്നൊക്കെ പറഞ്ഞ് പോകുന്നതല്ലാതെ അവര്‍ അറിയിക്കുന്നില്ല. ഇപ്പോള്‍ സമരക്കാര്‍ തന്നെ രണ്ടായി മാറിയിരിക്കുകയാണ്.

Update: 2022-10-27 18:15 GMT

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ പോലിസ് എല്ലാം സഹിച്ചു ഭൂമിയോളം താഴുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്ഥലത്ത് ഒരു സംഘര്‍ഷവും ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

'നടക്കാത്ത വിഷയം ഉന്നയിച്ചു ഒരു സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കരുത്. സമരത്തില്‍ പിന്മാറണം. വിഴിഞ്ഞം തുറമുഖം പൂട്ടണം എന്ന ആവശ്യം ഒഴികെ സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. മൂന്നോ നാലോ ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയതുമാണ്. ചര്‍ച്ചയില്‍ വന്ന് എല്ലാം ശരിയാണ് ഉടനെ അറിയിക്കാം എന്നൊക്കെ പറഞ്ഞ് പോകുന്നതല്ലാതെ അവര്‍ അറിയിക്കുന്നില്ല. ഇപ്പോള്‍ സമരക്കാര്‍ തന്നെ രണ്ടായി മാറിയിരിക്കുകയാണ്.

ഏഴ് ആവശ്യങ്ങള്‍ക്ക് പുറമെ വിഴിഞ്ഞം തുറമുഖം മത്സ്യത്തൊഴിലാളികളെ എങ്ങനെ ബാധിക്കും എന്ന ഒരു പഠനം നടത്തണമെന്ന് സമര സമിതി ആവശ്യപ്പെട്ടിരുന്നു. അതും മുഖ്യമന്ത്രി അംഗീകരിച്ചതാണ്. ഇതില്‍ കൂടുതല്‍ സര്‍ക്കാര്‍ എന്ത് ചെയ്യണം.

പോലിസുകാരെ സംബന്ധിച്ചിടത്തോളം അവര്‍ ഭൂമിയോളം താഴുകയാണ്. ഭൂമിയോളം താഴ്ന്നാലും എങ്ങനെയെങ്കിലും ഒരു കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോലിസിനു നേരെ തിരിഞ്ഞിരിക്കുയാണ്. എല്ലാം സഹിച്ചു കൊണ്ട് പോലിസ് അവരുടെ ഡ്യൂട്ടി നിര്‍വ്വഹിക്കുകയാണ്. യാതൊരു സംഘര്‍ഷവും ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പോലിസിന് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News