'കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ല'; എന്‍ഡോസള്‍ഫാന്‍ സമരത്തിനെതിരേ ആരോഗ്യമന്ത്രി

3888 പേരെ പരിശോധിച്ച മെഡിക്കല്‍ സംഘമാണ് 1905 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇവരില്‍നിന്ന് 364 പേരെമാത്രമാണ് ദുരിതബാധിതരായി സര്‍ക്കാര്‍ പട്ടികയിലുള്‍പ്പെടുത്തിയത്. രോഗബാധിതരായ ഭൂരിഭാഗം പേരും സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും പുറത്തായി.

Update: 2019-02-02 14:34 GMT
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തെ അധിക്ഷേപിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ചുളള സമരരീതി ശരിയല്ല. സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ഇരകളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതബാധിതരുടെ കുടുംബത്തിന്റെ സമരം നാല് ദിവസം പിന്നിടുകയാണ്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഇന്നലെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

മെഡിക്കല്‍ സംഘം തയ്യാറാക്കിയ പട്ടികയിലുള്‍പ്പെട്ടവരെ ദുരിതബാധിതരായി അംഗീകരിക്കണമെന്ന സമരസമിതിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ മാറ്റാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് വരെ സമരം ശക്തമായി തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. ഞായറാഴ്ച രാവിലെ സമരക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തും.

ഇന്നലെ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ ശൈലജ എന്നിവരാണ് ചര്‍ച്ച നടത്തിയത്. രണ്ടുമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ദുരിതബാധിതരായി കണക്കാക്കുന്നത് സംബന്ധിച്ചുള്ള കാര്യം മാത്രമാണ് ധാരണയിലെത്താതിരുന്നത്. ഇതുള്‍പ്പടെ 11 കാര്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്.

എന്നാല്‍ മെഡിക്കല്‍ സംഘത്തിന്റെ പട്ടികയിലുള്‍പ്പെട്ടവരെയെല്ലാം ദുരിതബാധിതരായി കണക്കാക്കാനാകില്ലെന്ന് മന്ത്രിമാര്‍ നിലപാടെടുത്തു. പ്രത്യേക മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ദുരിതബാധിതരെ നിശ്ചയിച്ചത്. ഇതില്‍ അര്‍ഹരായവര്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ പുനഃപരിശോധന നടത്താം. മെഡിക്കല്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടും പങ്കെടുക്കാനാകാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കാം. ഈ രണ്ടുകാര്യങ്ങളാണ് സര്‍ക്കാര്‍ അറിയിച്ചത്.

3888 പേരെ പരിശോധിച്ച മെഡിക്കല്‍ സംഘമാണ് 1905 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇവരില്‍നിന്ന് 364 പേരെമാത്രമാണ് ദുരിതബാധിതരായി സര്‍ക്കാര്‍ പട്ടികയിലുള്‍പ്പെടുത്തിയത്. രോഗബാധിതരായ ഭൂരിഭാഗം പേരും സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും പുറത്തായി. പട്ടികയില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കിയതിന് വിശദീകരണം നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മുഴുവന്‍ ദുരിതബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒമ്പത് കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തും.

Tags:    

Similar News