ഇറാനെതിരായ യുദ്ധം: മേഖലയ്ക്ക് 18.43 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയേക്കാമെന്ന് യുഎന്‍ റിപോര്‍ട്ട്; 35 ലക്ഷം പേര്‍ തൊഴില്‍ നഷ്ട ഭീഷണിയില്‍
ഇറാനെതിരായി ഇസ്രായേല്‍-യുഎസ് സംയുക്ത സേന ആരംഭിച്ച യുദ്ധം പശ്ചിമേഷ്യന്‍ മേഖലക്ക് 18.43 ലക്ഷം കോടി(194 ബില്യണ്‍ ഡോളര്‍)യുടെ നഷ്ടമുണ്ടാക്കിയേക്കാമെന്ന് യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി. മേഖലയിലുടനീളമുള്ള സൈനിക നീക്കങ്ങളുടെ ആഘാതത്തെ റിപ്പോര്‍ട്ട് പഠനവിധേയമാക്കി. പ്രാദേശിക സംഘര്‍ഷം ഒരു 'വ്യവസ്ഥാപരമായ പ്രാദേശിക ആഘാതമായി' മാറുന്നതിനെ റിപോര്‍ട്ടില്‍ വിവരിക്കുന്നു.
വ്യാപാരം, ഊര്‍ജ്ജ വിപണികള്‍, ഷിപ്പിംഗ് റൂട്ടുകള്‍ എന്നിവയിലെ തടസ്സങ്ങള്‍ കാരണം മേഖലയുടെ ജിഡിപി 3.7 മുതല്‍ 6 ശതമാനം വരെ കുറയാം. ഇതിലൂടെ 194 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമാണ്ടാകും.
ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം നടന്നതിന് ശേഷം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് 70 ശതമാനത്തിലധികം കുറഞ്ഞു. ഇത് എണ്ണവില ബാരലിന് ഏകദേശം 72 ഡോളറില്‍ നിന്ന് ഏകദേശം 120 ഡോളറായി ഉയര്‍ത്തി.
ഇറാഖ്, ലെബനന്‍, സിറിയ എന്നിവയുള്‍പ്പെടെയുള്ള മേഖലയിലാണ് യുദ്ധം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. ഈ മേഖലയില്‍ മാത്രം നാല് ദശലക്ഷം വരെ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാം.
മേഖലയിലുടനീളം 1.6 മുതല്‍ 3.6 ദശലക്ഷം വരെ തൊഴില്‍ നഷ്ട ഭീഷണി നേരിടുന്നുണ്ട്. വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. തൊഴില്‍ നഷ്ടവും വിലവര്‍ധനവും ജനജീവിതം ദുസ്സഹമാക്കും. ഇസ്രായേലും അമേരിക്കയും യാതൊരു പ്രകോപനവുമില്ലാതെ തുടങ്ങിവച്ച യുദ്ധം ദശലക്ഷ കണക്കിന് മനുഷ്യരേയാണ് ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്ക് തള്ളി വിടാന്‍ പോകുന്നത്.
ലെബനന്‍ ഒരു വലിയ മാനുഷിക അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കപ്പെട്ടു. ഏകദേശം 10 ലക്ഷം ആളുകളെ ഇവിടെ മാത്രം മാറ്റിപ്പാര്‍പ്പിച്ചു. 325-ലധികം സ്‌കൂളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളാക്കി മാറ്റി.
