മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി

Update: 2022-09-06 10:25 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെതുടര്‍ന്നാണ് കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലെത്തി പ്രതികള്‍ കീഴടങ്ങിയത്. ഒന്നാം പ്രതി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരാണ് സ്‌റ്റേഷനിലെത്തിയത്. ഇവരെ അല്‍പസമയത്തിനകം കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റും.

കേസിലെ മറ്റ് ഏഴ് പ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അരുണിന്റെ നേതൃത്വത്തിലുളള 16 അംഗ സംഘം മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തിലെ മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമം സീനിയര്‍ റിപോര്‍ട്ടര്‍ പി ഷംസുദ്ദീനെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരേ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസാണ് കേസെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങിപ്പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു.

Tags:    

Similar News