മീഡിയ വണ്‍ ചാനല്‍ സംപ്രേഷണ വിലക്ക്: ഹരജിയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

രാവിലെ 10.15നായിരിക്കും വിധി പറയുക.കേസുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഹൈക്കോടതിയില്‍ നടന്നത്.ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനും കക്ഷി ചേര്‍ന്നിരുന്നു.

Update: 2022-02-07 11:58 GMT

കൊച്ചി: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം പൂര്‍ത്തിയായി.കേസില്‍ നാളെ വിധി പറയും. രാവിലെ 10.15നായിരിക്കും വിധി പറയുക.കേസുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഹൈക്കോടതിയില്‍ നടന്നത് ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനും കക്ഷി ചേര്‍ന്നിരുന്നു.

ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമായിരുന്നു മീഡിയാവണ്‍ ചാനലിനായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ചാനലിന്റെ പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും ഇത് നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭിഷകന്റെ വാദം.

കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300 ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയാവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂനിയനും കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ഹരജി നിലനില്‍ക്കില്ലെന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ പറഞ്ഞു.ജീവനക്കാര്‍ക്കും യൂനിയനും കേന്ദ്രം നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ ആകില്ല.ഇത് കമ്പനിയും സര്‍ക്കാരും തമ്മില്‍ ഉള്ള വിഷയം ആണ് .ജീവനക്കാര്‍ക്ക് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ തൊഴില്‍ ഉടമയെ സമീപിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ചാനലിന് അനുമതി നിഷേധിക്കാനിടയാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറി.തുടര്‍ന്ന് ഇത് പരിശോധിച്ച ശേഷം നാളെ രാവിലെ തുറന്ന കോടതിയില്‍ വിധി പറയാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Tags:    

Similar News