മസാല ബോണ്ട് കേസ്: ഇഡിക്ക് എതിരായ തോമസ് ഐസക്കിന്റേയും കിഫ്ബിയുടെയും ഹര്‍ജികളില്‍ വിധി നാളെ

ഇഡി സമന്‍സുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

Update: 2022-10-09 17:36 GMT

കൊച്ചി: മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിനെതിരായ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികളില്‍ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് വിധി പറയുന്നത്. ഇഡി സമന്‍സുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

താന്‍ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബിയുടെ വാദം. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസര്‍വ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു.

സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സമന്‍സ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരം ഉണ്ടെന്നു ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News