'മാര്‍ക്ക് ജിഹാദ്' വിദ്വേഷ പരാമര്‍ശം: ഡല്‍ഹി സര്‍വകലാശാലാ അധ്യാപകനെതിരേ പോലിസില്‍ പരാതി നല്‍കി പോപുലര്‍ ഫ്രണ്ട്

അധ്യാപകന്റെ പരാമര്‍ശം തികച്ചും വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. നമ്മുടെ രാജ്യത്ത് അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സൗഹൃദം തകര്‍ക്കുകയും മതസ്പര്‍ധ വളര്‍ത്തുന്നതുമായ തരത്തില്‍ ബോധപൂര്‍വം പടച്ചുവിട്ടതാണ് ഈ 'മാര്‍ക്ക് ജിഹാദ്' പദപ്രയോഗം.

Update: 2021-10-10 08:03 GMT

കോഴിക്കോട്: കേരളത്തില്‍ 'ലൗ ജിഹാദ്' ഉള്ളതുപോലെ 'മാര്‍ക്ക് ജിഹാദു'മുണ്ടെന്ന വിദ്വേഷപരാമര്‍ശം നടത്തിയ ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ പ്രഫ. രാകേഷ് കുമാര്‍ പാണ്ഡ്യയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലിസില്‍ പരാതി നല്‍കി. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിനിടയാക്കുന്ന വിദ്വേഷപരാമര്‍ശം നടത്തിയ അധ്യാപകനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഉചിതമായ വകുപ്പുകള്‍ ചേര്‍ത്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ കെ പി ഹാക്കിലാണ് ബേപ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.

അധ്യാപകന്റെ പരാമര്‍ശം തികച്ചും വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. നമ്മുടെ രാജ്യത്ത് അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സൗഹൃദം തകര്‍ക്കുകയും മതസ്പര്‍ധ വളര്‍ത്തുന്നതുമായ തരത്തില്‍ ബോധപൂര്‍വം പടച്ചുവിട്ടതാണ് ഈ 'മാര്‍ക്ക് ജിഹാദ്' പദപ്രയോഗം. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടിയുള്ളതാണിത്. ഇതിന് മുമ്പും ഇപ്രകാരം പല പ്രസ്താവന നടത്തി കുപ്രസിദ്ധിയാര്‍ജിച്ച വ്യക്തിയാണ് ഇദ്ദേഹമെന്ന് പരാതിയില്‍ പറയുന്നു.

മലയാളികളായ മുസ്‌ലിം വിദ്യാര്‍ഥികള്‍ ദേശീയ സര്‍വകലാശാലയിലേക്ക് ഉന്നത മാര്‍ക്ക് വാങ്ങി ദേശീയ ധാരയിലേക്ക് ഉയര്‍ന്നുവരുന്നതിനെ തെറ്റായ പദപ്രയോഗം നടത്തി ജിഹാദിന്റെ അടിസ്ഥാനത്തിലുള്ള കടന്നുകയറ്റമാണെന്ന് തെറ്റിദ്ധാരണ പരത്തുകയാണ്. ഇത്തരത്തില്‍ കളവുകള്‍ പ്രചരിപ്പിച്ച് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശനം നടത്തിയ അധ്യാപകനെതിരേ എനിക്ക് പരാതിയുണ്ട്.

അതുകൊണ്ട് ഈ വ്യക്തിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മതസ്പര്‍ധ വളര്‍ത്തുന്നതും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും പടര്‍ത്തുന്ന തരത്തില്‍ ചിന്തയുണ്ടാക്കുന്നതിനും മോശമായ രീതിയില്‍ ഒരുവിഭാഗം സമൂദായത്തെ അധിക്ഷേപിച്ചതിനും ഉചിതമായ വകുപ്പുകള്‍ ചേര്‍ത്ത് നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News