മന്‍മോഹന്‍ സിങ് എതിരില്ലാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് മന്‍മോഹന്‍ സിങിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അറിവും അനുഭവവും ഭരണപാടവവും സഭയിലും രാജസ്ഥാന്‍ ജനതയ്ക്കും ഒരു മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

Update: 2019-08-19 13:06 GMT

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് മൂന്നിനു അവസാനിച്ചതോടെയാണ്, എതിരില്ലാത്തതിനാല്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് മന്‍മോഹന്‍ സിങിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അറിവും അനുഭവവും ഭരണപാടവവും സഭയിലും രാജസ്ഥാന്‍ ജനതയ്ക്കും ഒരു മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗവണ്‍മെന്റിന്റെ ചീഫ് വിപ്പ് മഹേഷ് ജോഷി മന്‍മോഹന്‍ സിങിന് തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് കൈമാറി. രാജ്യസഭ എംപിയായ മദന്‍ലാല്‍ സെയ്‌നിയുടെ മരണത്തെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച മന്‍മോഹന്‍ സിങിനെതിരേ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ഇക്കഴിഞ്ഞ ആഗസ്ത് 13നാണു മന്‍മോഹന്‍ സിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മന്‍മോഹന്‍ സിങ് മൂന്നുതവണ അസമില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. ഇക്കഴിഞ്ഞ ജൂണ്‍ 14നാണു സിങിന്റെ രാജ്യസഭയിലെ കാലാവധി അവസാനിച്ചത്. എന്നാല്‍, അസമില്‍ നിന്ന് ഒരംഗത്തെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിനു കഴിയാത്ത സ്ഥിതി വന്നതോടെയാണ് രാജസ്ഥാന്‍ ടിക്കറ്റില്‍ മല്‍സരിപ്പിച്ചത്.



Tags:    

Similar News