കമിതാക്കളെ 'ഒരുമിപ്പിക്കുന്ന' 'ലൗ കമാന്‍ഡോസ്' മേധാവി അറസ്റ്റില്‍

തടവിലാക്കല്‍, ഭീഷണിപ്പെടുത്തല്‍, പണാപഹരണം എന്നിവയുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ഡല്‍ഹി പോലിസ് അറയിച്ചു.

Update: 2019-01-30 14:27 GMT

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ എതിര്‍പ്പുകളെ മറികടന്ന് കമിതാക്കളെ ഒരുമിക്കാന്‍ സഹായിക്കുന്ന 'ലൗ കമാന്‍ഡോസ്' എന്ന സര്‍ക്കാരിതര സംഘടനയുടെ നടത്തിപ്പുകാരന്‍ സന്‍ജോയ് സച്ച്‌ദേവ് അറസ്റ്റില്‍. തടവിലാക്കല്‍, ഭീഷണിപ്പെടുത്തല്‍, പണാപഹരണം എന്നിവയുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ഡല്‍ഹി പോലിസ് അറയിച്ചു.

ഡല്‍ഹി വനിതാ കമ്മീഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ്് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സംഘടന നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുകയായിരുന്ന യുവതിയുടേയും പങ്കാളിയുടേയും മറ്റു മൂന്നു ദമ്പതികളുടേയും മൊഴി പോലിസ് രേഖപ്പെടുത്തി. തങ്ങളുടെ വിലപ്പെട്ട രേഖകള്‍ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സച്ച്‌ദേവ് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും 15000 മുതല്‍ 20000 വരെ രൂപ ആവശ്യപ്പെട്ടതായും പോലിസ് പറഞ്ഞു. ഒരുമാസമായി പങ്കാളിയോടൊപ്പം എന്‍ജിഒയുടെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന യുവതിയാണ് വനിതാ കമ്മീഷനെ സമീപിച്ചത്. മറ്റു പരാതിക്കാര്‍ ഇവിടെ എത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു.

കുടുംബത്തില്‍നിന്ന് പ്രതിഷേധം നേരിടുന്ന ദമ്പതികളെ വനിതാ കമ്മീഷന്‍ ലൗ കമാന്‍ഡോസിന്റെ ഷെല്‍ട്ടര്‍ ഹോമിലേക്കാണ് അയച്ചിരുന്നത്. എന്‍ജിഒയുടെ ഷെല്‍ട്ടര്‍ ഹോമില്‍ വനിതാ പാനല്‍ നടത്തിയ പരിശോധനയിലാണ് ചൂഷണം വെളിപ്പെട്ടതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ അറിയിച്ചു. വന്‍ തുക കൈക്കലാക്കി മനുഷ്യത്വ വിരുദ്ധ സാഹചര്യത്തില്‍ തടവില്‍ പാര്‍പ്പിച്ച നാലു ദമ്പതികളെ ഇവിടെനിന്നു രക്ഷപ്പെടുത്തിയതായും അവര്‍ വ്യക്തമാക്കി.

Tags:    

Similar News