നടുറോഡില്‍ യുവാവിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ചൊടിച്ചു; ഭീകര ദൃശ്യങ്ങള്‍

Update: 2021-12-07 06:45 GMT

ഫരീദാബാദ്: ഹരിയാനയില്‍ നടുറോഡില്‍ യുവാവിന് നേരെ ക്രൂരമര്‍ദനം. ചുറ്റികയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് യുവാവിന്റെ കാല് തല്ലിയൊടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

പട്ടാപകല്‍ നിരവധി പേര്‍ ചുറ്റും നോക്കി നില്‍ക്കുന്നതിനിടേയാണ് യുവാവിനെതിരായ ക്രൂരമര്‍ദനം. സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ലളിത്, പ്രദീപ് എന്നീ യുവാക്കളെയാണ് സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ നിതീഷ് അഗര്‍വാള്‍ പറഞ്ഞു. മറ്റൊരു പ്രതിയായ സച്ചിന്‍ പോലിസ് എത്തുന്നതിന് മുമ്പ് ഒരാള്‍ ഓടി രക്ഷപ്പെട്ടു.

ചുറ്റിക കൊണ്ടുള്ള അടിയേറ്റ് മനീഷ് എന്ന യുവാവിന്റെ കാല് ഒടിഞ്ഞതായും പോലിസ് അറിയിച്ചു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചാര്‍ത്തി എന്‍ഐടി പോലിസ് കേസെടുത്തതായും കമ്മീഷണര്‍ അറിയിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്. ബൈക്കില്‍ പോവുകയായിരുന്ന മനീഷിനെ അക്രമി സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.

ആള്‍ക്കൂട്ട ആക്രമണത്തിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപി ഭരണത്തില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി വിമര്‍ശനം ഉയര്‍ന്നു. ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ പോലിസ് ശക്തമായ നടപടിയെടുക്കാത്തതാണ് ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും നിരവധി പേര്‍ വിമര്‍ശനം ഉയര്‍ത്തി. 'ബിജെപി സ്വപ്‌നം കാണുന്ന 'രാമ രാജ്യം' ഇതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

Tags:    

Similar News