കൂട്ടബലാല്‍സംഗക്കേസ് പ്രതി ഇരയുടെ ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചു

മെയ് 14നാണു വിവാഹത്തിനെത്തിയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്

Update: 2019-05-18 11:33 GMT

ആല്‍വാര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന കേസിലെ പ്രതികളിലൊരാള്‍ ഇരയുടെ ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. മെയ് 14നാണു വിവാഹത്തിനെത്തിയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്. സംഭവശേഷം ഇരകളുടെ ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ രാഹുല്‍ എന്നയാളാണു മരിച്ചത്. ഭഗേരികുര്‍ദ് സ്വദേശി ലോകേഷ്, ദേവ് ഹരണ്‍ സ്വദേശി രാംവിര്‍, രാഹുല്‍ എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണു പരാതി. ഇതേത്തുടര്‍ന്ന് ഇരയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പ്രതികളെ പിടികൂടുകയും മര്‍ദ്ദിക്കുകയായിരുന്നു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടെങ്കിലും രാഹുല്‍ പെണ്‍കുട്ടിയുടെ സഹോദരന്റെയും മറ്റും പിടിയിലകപ്പെട്ടു. പിറ്റേന്ന് രാവിലെയാണ് രാഹുലിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയതെന്ന് എസ്പി അനില്‍ പാരിസ് ദേശ്മുഖ് പറഞ്ഞു. ആല്‍വാര്‍ ജില്ലയിലെ ദേവനാഥ് വില്ലേജിലെ വിവാഹത്തിനെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പ്രതികളായ രണ്ടുപേരെയും പോലിസ് അറസ്റ്റ് ചെയ്യുകയും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബലാല്‍സംഗത്തിനു കൊലപാതകത്തിനുമാണ് ഹര്‍ഷോറ പോലിസ് കേസെടുത്തത്. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

    ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് ആല്‍വാറില്‍ ഭര്‍ത്താവിനൊപ്പം പോവുകയായിരുന്ന ദലിത് യുവതിയെ ആറംഗസംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സംഭവം ഏറെ രാഷ്ട്രീയവിവാദത്തിന് ഇടയാക്കിയിരുന്നു.




Tags:    

Similar News