രാജ്യം വിടണമെന്ന് ആക്രോശിച്ച് വീട്ടമ്മക്കു നേരെ ആക്രമണം

മണ്ണൂത്തി മുല്ലക്കര സ്വദേശി ജമീലയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ അയല്‍വാസിയും സജീവ ബിജെപി പ്രവര്‍ത്തകനുമായ ബാബുവാണ് ആക്രമിച്ചത്.

Update: 2020-01-30 11:05 GMT

തൃശൂര്‍: രാജ്യംവിട്ട് പോവണമെന്ന് ആക്രോശിച്ച് വീട്ടമ്മയ്ക്കു നേരെ സംഘപരിവാര പ്രവര്‍ത്തകന്റെ ആക്രമണം.മണ്ണൂത്തി മുല്ലക്കരയില്‍ നടക്കാനിറങ്ങിയ മണ്ണൂത്തി മുല്ലക്കര സ്വദേശി ജമീലയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വാസിയും സജീവ ബിജെപി പ്രവര്‍ത്തകനുമായ ബാബുവാണ് ആക്രമിച്ചത്. നിങ്ങള്‍ക്ക് ഇവിടെ വീടും സ്ഥലവുമൊന്നുമില്ലെന്നും ഇന്ത്യയില്‍ നിന്ന് പോകണമെന്നും ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് ജമീല മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീയെ നടുവിന് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ചപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ചു. പിന്നീട് നാട്ടുകാരെത്തിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ മണ്ണൂത്തി പോലിസില്‍ പരാതി നല്‍കി.തുടര്‍ന്ന് ബാബുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസ് സ്‌റ്റേഷനിലെത്തിയ ഇയാള്‍ സമാനമായ രീതിയില്‍ ബഹളംവെച്ചതായി പോലിസ് പറയുന്നു.

എന്നാല്‍, പ്രതിയെ പോലിസ് മാനസിക രോഗിയാക്കാന്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായി സ്ത്രീയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഇന്ന് രാവിലെ സമാനമായ രീതിയില്‍ മദ്രസയിലേക്ക് പോയ കുട്ടികള്‍ക്ക് നേരെ വളര്‍ത്തു നായയെ അഴുച്ചു വിട്ട് ഇയാള്‍ കടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ ഒരു സജീവ ബി.ജെ.പി പ്രവര്‍ത്തകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വനിതാകമ്മീഷനില്‍ ഉള്‍പ്പെടെ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ജമീലയുടെ ബന്ധുക്കള്‍.

Tags:    

Similar News