'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും

Update: 2024-05-02 11:40 GMT

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് ചെയ്യലാണെന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനവുമായി മമാതാ ബാനര്‍ജി. പ്രത്യയശാസ്ത്രമോ ആദര്‍ശമോ ഒന്നുമല്ല, ഇദ്ദേഹത്തെപ്പോലുള്ള ചില സ്വാര്‍ത്ഥന്മാര്‍ രാജ്യത്തെ വിറ്റിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പറഞ്ഞു. മുര്‍ഷിദാബാദില്‍ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് റാലിക്കിടെയുള്ള എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പാണ് പുറത്തായത്. 'ടിഎംസിക്ക് വോട്ട് ചെയ്യുന്നതിനേക്കാള്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലത്' എന്നാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. എന്നാല്‍ വീഡിയോ കൃത്രിമമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. അതേസമയം, തൃണമൂല്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമാണെന്നും ബംഗാളില്‍ ബിജെപിയുടെ സീറ്റ് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും വെവ്വേറെയായാണ് മല്‍സരിക്കുന്നത്. 'അധിര്‍ ജി പറഞ്ഞതിന്റെ സന്ദര്‍ഭം എനിക്കറിയില്ല, പക്ഷേ പശ്ചിമ ബംഗാളില്‍ ബിജെപിയുടെ സീറ്റ് ഗണ്യമായി കുറയ്ക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം അവര്‍ 42ല്‍ 18 സീറ്റ് നേടി. അവരുടെ എണ്ണം കുറയ്ക്കണം. അതാണ് ഏക ലക്ഷ്യം. ഇത് നിയമസഭാ തിരഞ്ഞെടുപ്പല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ്. ഞങ്ങള്‍ സീറ്റ് പങ്കിട്ടിട്ടില്ലെങ്കിലും ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    സംസ്ഥാനത്ത് കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തകര്‍ന്നതിന് ഉത്തരവാദി മമതാ ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനായ അധിര്‍ രഞ്ജന്‍ ചൗധരിയാണെന്നാണ് തൃണമൂല്‍ പറയുന്നത്. 'ബംഗാളില്‍ ബിജെപിയുടെ കണ്ണും കാതും' ആയി പ്രവര്‍ത്തിച്ച ശേഷം, ചൗധരി ഇപ്പോള്‍ 'ബംഗാളിലെ ബിജെപിയുടെ ശബ്ദമായി' അവരോധിക്കപ്പെട്ടിരിക്കുന്നുവെന്നാണ് തൃണമൂല്‍ ആഞ്ഞടിച്ചത്. ബിടീം അംഗം എങ്ങനെയാണ് ബിജെപിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് പരസ്യമായി അഭ്യര്‍ത്ഥിക്കുന്നത്. ബംഗാളിന്റെ അര്‍ഹമായ കുടിശ്ശിക അനുവദിക്കാന്‍ വിസമ്മതിക്കുകയും നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്ത ഒരു പാര്‍ട്ടിയാണത്. ഒരു ബംഗ്ലാവിരോദിക്ക് മാത്രമേ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ കഴിയൂ. ബംഗാളിന്റെ ഐക്കണുകളെ അപമാനിച്ചെന്നും തൃണമൂല്‍ പറഞ്ഞു. ബംഗാള്‍ കോണ്‍ഗ്രസ് മേധാവി അധിര്‍ രഞ്ജന്‍ ചൗധരി ബിജെപി ഏജന്റാണെന്നും സംസ്ഥാനത്ത് പ്രതിപക്ഷമായ ഇന്‍ഡ്യ സഖ്യം രൂപീകരിക്കുന്നത് തടസ്സപ്പെടുത്തിയതിന് ഉത്തരവാദിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ ഇന്‍ഡ്യാ മുന്നണി ഉണ്ടാവണമെന്ന് ഞങ്ങള്‍ എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ കരങ്ങള്‍ ശക്തിപ്പെടുത്താന്‍ ചൗധരി അത് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42ല്‍ തൃണമൂലിന് 22, ബിജെപി 17, കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലാണ് വിജയിച്ചത്.

Tags:    

Similar News