പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശനം നേടി അയ്യപ്പഭക്തര്‍

ഹില്‍ടോപ്പില്‍ ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് അനുമതി നല്‍കിയില്ല. പകരം താല്‍ക്കാലിക കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയിരുന്നു.

Update: 2019-01-14 15:05 GMT
ശബരിമല: പൊന്നമ്പലമേടിന്റെ ആകാശത്ത് സന്ധ്യയോടെ മകരവിളക്ക് തെളിഞ്ഞു. ദീപാരാധനയ്ക്ക് ശേഷം ശബരിമല നട തുറന്നതിനു പിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. ഹില്‍ടോപ്പില്‍ ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് അനുമതി നല്‍കിയില്ല. പകരം താല്‍ക്കാലിക കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയിരുന്നു. എല്ലായിടത്തും ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കാടിനുള്ളില്‍ പര്‍ണശാലകള്‍ കെട്ടി, കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി പതിനായിരങ്ങളാണ് ദര്‍ശന പുണ്യം തേടിയെത്തിയത്. മകരജ്യോതി ദര്‍ശിച്ച് രാത്രിയോടെ ഭക്തര്‍ മലയിറങ്ങും. ഭക്തജനത്തിരക്കുമൂലം നിലയ്ക്കല്‍ ബേസ് ക്യാംപ്

നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ എത്തിയത്.തീര്‍ത്ഥാടകരുടെ മടക്കയാത്രയ്ക്ക് 1300 ബസുകള്‍ ക്രമീകരിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. ഇതില്‍ 450 ബസുകള്‍ പമ്പനിലയ്ക്ക്ല്‍ ചെയിന്‍ സര്‍വീസ് നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകള്‍ പിന്‍വലിച്ചാണ് മകരവിളക്ക് സര്‍വീസിന് എത്തിച്ചത്.

മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി സംക്രമപൂജയും അഭിഷേകവും നടന്നു. സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടന്നു.

Tags:    

Similar News