ബിജെപി, ആര്‍എസ്എസ് വോട്ടുകള്‍ യുഡിഎഫിന് വേണ്ട: എം എം ഹസ്സന്‍

സിപിഎം-ബിജെപി ധാരണ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായി നടപടി ഇല്ലാത്തത്. ഡല്‍ഹിയില്‍ വച്ചാണ് ഡീല്‍ ഉണ്ടാക്കിയത്. സിപിഎമ്മിന് തുടര്‍ ഭരണം ബിജെപിക്ക് സംസ്ഥാനത്തു 10 സീറ്റ് എന്നതാണ് ധാരണ. എം എം ഹസ്സന്‍ പറഞ്ഞു.

Update: 2021-03-26 06:03 GMT

കോഴിക്കോട്: യുഡിഎഫിന് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വോട്ടുകള്‍ വേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. വര്‍ഗീയ ശക്തികളുടെ ആരെയും വോട്ട് ആവശ്യമില്ല. തലശ്ശേരി ഉള്‍പ്പെടെ ഒരിടത്തും ബിജെപി-ആര്‍എസ്എസ് വോട്ട് വേണ്ടെന്നും ഹസ്സന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന് തെളിവ് പുറത്തു വന്നു. മുഖ്യമന്ത്രിയുടെ അഴിമതിയില്‍ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തി തുടര്‍ നടപടി ഇല്ലാതാക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ഹസ്സന്‍ ചോദിച്ചു.

സിപിഎം-ബിജെപി ധാരണ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായി നടപടി ഇല്ലാത്തത്. ഡല്‍ഹിയില്‍ വച്ചാണ് ഡീല്‍ ഉണ്ടാക്കിയത്. സിപിഎമ്മിന് തുടര്‍ ഭരണം ബിജെപിക്ക് സംസ്ഥാനത്തു 10 സീറ്റ് എന്നതാണ് ധാരണ. ഇലക്ഷന്‍ കഴിഞ്ഞാല്‍ സിപിഎം-ബിജെപി ധാരണ പൊളിയും. പിണറായിയുടെ ഏകാധിപത്യമാണ് നടക്കുന്നത്. അതിനെതിരെ പറയാന്‍ ഘടക കക്ഷികള്‍ക്ക് പോലും പറ്റുന്നില്ലെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News