കണ്ണീരില്‍ നിന്ന് പുഞ്ചിരിയിലേക്ക്; ഹിന്ദുത്വര്‍ തകര്‍ത്ത ഉപജീവനമാര്‍ഗം തിരിച്ചുപിടിച്ച് നജ്മുദ്ദീന്‍

Update: 2022-05-08 06:49 GMT

ജെയ്പൂര്‍: രാജസ്ഥാനില്‍ ഹിന്ദുത്വര്‍ തകര്‍ത്ത ജീവിത മാര്‍ഗം തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിലാണ് നജ്മുദ്ദീന്‍. ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെ നജ്മുദ്ദീന്റെ സ്ഥാപനം ഹിന്ദുത്വര്‍ തകര്‍ത്തിരുന്നു. ഈ സ്ഥാപനം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീണ്ടും തുറന്നിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന മുജ്തബ ആസിഫ്, മീര്‍ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നജ്മുദ്ദീന്റെ കച്ചവട സ്ഥാപനം വീണ്ടും തുറന്നത്.

കരൗലി കലാപം അരങ്ങേറിയ സമയത്ത് കരഞ്ഞ് കൊണ്ട് നില്‍ക്കുന്ന വയോധികന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന നജ്മുദ്ദീന്‍ എന്ന വോയധികന്റെ ചിത്രം കരളലിയിക്കുന്നതായിരുന്നു. കണ്ണീരില്‍ നിന്ന് പുഞ്ചിരിയിലേക്ക് വഴിമാറിയ നജ്മുദ്ദീന്റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി കലാപം അരങ്ങേറിയ പ്രദേശങ്ങളില്‍ തന്നെ ഇരയാക്കപ്പെട്ടവര്‍ ജീവിതം തിരിച്ചുപിടിക്കുന്ന കാഴ്ച്ച പ്രതീക്ഷ നല്‍കുന്നതാണ്. ഹിന്ദുത്വര്‍ കലാപം അഴിച്ചുവിട്ട പ്രദേശങ്ങളില്‍ നിന്ന് മുസ് ലിംകള്‍ ക്യാംപുകളിലേക്കും തെരുവുകളിലേക്കും എടുത്തെറിയപ്പെടുന്ന പതിവ് കാഴ്ച്ചക്കാണ് കരൗലിയില്‍ മാറ്റം സംഭവിച്ചിരിക്കുന്നത്.

നേരത്തെ ഹിന്ദുത്വര്‍ തകര്‍ത്ത ഉസ്മാന്റെ കടയും വീണ്ടും തുറന്നിരുന്നു. ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെ തുടങ്ങിയ സംഘര്‍ഷത്തില്‍ കത്തിക്കപ്പെട്ട ഉസ്മാന്റെ തയ്യല്‍ക്കടയാണ് വീണ്ടും തുറന്നത്. ഇതിനായി സഹായിച്ചവരടക്കമുള്ളവര്‍ ട്വിറ്ററില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

ഉസ്മാന്റെ കട കത്തിയ നിലയിലും സമീപത്തുള്ള രവിയുടെ കട പ്രവര്‍ത്തിക്കുന്ന നിലയിലുമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഏപ്രില്‍ രണ്ടിനുണ്ടായ സംഘര്‍ഷത്തില്‍ തിരഞ്ഞുപിടിച്ച് നടന്ന അതിക്രമങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ഈ ദൃശ്യം.

കരൗളിയില്‍ വര്‍ഗീയ ലഹളയ്ക്കു പിന്നാലെ വ്യാപകമായി മുസ്‌ലിം വീടുകള്‍ അഗ്‌നിക്കിരയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂവിനിടെ 40ഓളം വീടുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയതായി മുസ്‌ലിം മിററാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അക്രമസംഭവങ്ങളില്‍ 46 പേരെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പോലിസ് അറിയിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ്, ബജ്രങ്ദള്‍ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി നടന്നതെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News