ഒരു മാസം ജനങ്ങള്‍ സമാധാനത്തോടെ കഴിയട്ടെ, റമദാനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മെഹബൂബ

റമദാന്‍ സമാഗതമാവുകയാണ്. രാപ്പകലുകള്‍ പ്രാര്‍ഥനാ നിരതമായിരിക്കും. അവര്‍ പള്ളികളില്‍ പോവും. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ റമദാനിലേതു പോലെ അടിച്ചമര്‍ത്തലും തിരച്ചില്‍ നടപടികളും അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ നടപ്പാക്കണം

Update: 2019-05-04 14:20 GMT

ന്യൂഡല്‍ഹി: വിശുദ്ധ റമദാന്‍ മാസത്തില്‍ ജമ്മുകശ്മീരില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മു കശ്മീരിലെ തിരച്ചിലുകള്‍ അവസാനിപ്പിച്ച് വിശുദ്ധമാസത്തിലെങ്കിലും ജമ്മുകശ്മീരികള്‍ക്ക് ആശ്വാസം നല്‍കണമെന്നാണ് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടത്.

റമദാന്‍ സമാഗതമാവുകയാണ്. രാപ്പകലുകള്‍ പ്രാര്‍ഥനാ നിരതമായിരിക്കും. അവര്‍ പള്ളികളില്‍ പോവും. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ റമദാനിലേതു പോലെ അടിച്ചമര്‍ത്തലും തിരച്ചില്‍ നടപടികളും അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ നടപ്പാക്കണം.അങ്ങനെയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കശ്മീരികള്‍ക്ക് റംസാന്‍ മാസം സമാധാനത്തോടെ ആഘോഷിക്കാമെന്നും മെഹ്ബൂബ പറഞ്ഞു.

ആരാധനയുടേയും പ്രാര്‍ഥനകളുടേയും മാസമായ റമദാനില്‍ ആക്രമണങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ സായുധ സംഘങ്ങളോടും അവര്‍ അഭ്യര്‍ഥിച്ചു.

2018 മെയ് മാസത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ റംസാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. സമാധാന പരമായ അന്തരീക്ഷത്തില്‍ റമദാനിനെ കൊണ്ടാടാന്‍ അത് സഹായിച്ചിരുന്നുവെന്നും മെഹ്ബൂബ പറഞ്ഞു.

Tags:    

Similar News