ആദിവാസി ഫണ്ട് തട്ടിയ കേസിലെ പ്രതികളെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കി ഇടതുപക്ഷം

Update: 2020-11-25 10:43 GMT

കോഴിക്കോട്: ആദിവാസി ഫണ്ട് തട്ടിയ കേസിലെ പ്രതികളെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കി ഇടതുപക്ഷം. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ഭവനപദ്ധതിയില്‍ ക്രമക്കേട് നടത്തി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ ഇത്തവണയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത് മുന്നണിയില്‍ തന്നെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

    സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറുമായിരുന്ന പിഎം ബഷീര്‍, ജനതാദള്‍ എസ് നേതാവും അഗളി പഞ്ചായത്ത് മെംബറുമായിരുന്ന മുഹമ്മദ് ജാക്കിറിനെയുമാണ് വീണ്ടും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചിരിക്കുന്നത്. പി എം ബഷീര്‍ ഇത്തവണ ജനവിധി തേടുന്നത് നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ 8ാം വാര്‍ഡില്‍ നിന്നാണ്. ജാക്കിര്‍ അട്ടപ്പാടി ഗ്രാമപ്പപഞ്ചായത്തിലെ 7ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്.

    ഐടിഡിപിയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂതിവഴി ഊരിലെ ഏഴ് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാതെ 13 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ച് ഊരുവാസികള്‍ നല്‍കിയ രണ്ട് കേസുകളാണ് ഇവര്‍ക്കെതിരേ നിലവിലുള്ളത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പിസി സുന്ദരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്. ആദിവാസി പീഡന നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

    വൈദ്യുതി കണക്ഷനെന്ന പേരില്‍ കബളിപ്പിച്ച് ഒപ്പ് വാങ്ങി ആദിവാസികളുടെ ബാങ്ക് അക്കൗണ്ടില്‍ വന്ന അവസാന ഗഡുവാണ് പിഎം ബഷീര്‍ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. തട്ടിപ്പ് നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നിട്ടും ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സിപിഐയിലെ തന്നെ ഒരു വിഭാഗം പറയുന്നത്. പോലിസിനെ സ്വാധീനിച്ച് കേസ് ഒതുക്കുവാന്‍ ബഷീറിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും ഊരുവാസികള്‍ നേരിട്ട് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നത്.

LDF has re-nominated the accused in tribal funds fraud case


Tags:    

Similar News