ജാമിയ ഹര്‍ജി ഫെബ്രുവരി നാലിലേക്ക് മാറ്റി; പ്രതിഷേധവുമായി അഭിഭാഷകര്‍

കോടതി തീരുമാനത്തിനെതിരേ 'ഷെയിം ഷെയിം' വിളിച്ചാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്.

Update: 2019-12-19 15:37 GMT

ന്യൂഡല്‍ഹി: ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പോലിസ് നടപടികളില്‍ നിന്ന് പരിരക്ഷ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഫെബ്രുവരി നാലിന് പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലുള്ള കോടതി തീരുമാനത്തിനെതിരെ അഭിഭാഷകര്‍. കോടതി തീരുമാനത്തിനെതിരേ 'ഷെയിം ഷെയിം' വിളിച്ചാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. സംഘര്‍ഷത്തില്‍ ഡല്‍ഹി പോലിസിനും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

കോടതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ഥികള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചു.

അതിനിടെ പൗരത്വനിയമഭേദഗതിക്കെതിരായ ജനകീയപ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനവും ഇന്ത്യയിലെ പ്രധാനനഗരങ്ങളും സ്തംഭിച്ചു. ഡല്‍ഹിയില്‍ കശ്മീരിനു സമാനമായി മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചും പ്രതിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വിഫലമാക്കി രാഷ്ട്രീയനേതാക്കളും യുവജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിച്ചു. സീതാറാം യച്ചൂരിയും ഡി രാജയും അടക്കം നൂറുകണക്കിനുപേര്‍ അറസ്റ്റ് വരിച്ചു. യുപി, ഹരിയാന എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള പ്രധാനപാതകളില്‍ പോലിസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് റോഡ് ഗതാഗതം താറുമാറാക്കി.

Tags: