ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ലാൽസലാം നീൽസലാം
മത്സരിച്ച എല്ലാ സീറ്റിലും എസ്എഫ്ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, ദലിത് സ്റ്റുഡന്‍സ് യൂനിയന്‍, ട്രൈബല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ സഖ്യമാണ് വിജയിച്ചത്.
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ എബിവിപി സഖ്യത്തെ തകർത്ത് എസ്എഫ്ഐ-എഎസ്എ സഖ്യത്തിന് വന്‍ വിജയം. നിലവില്‍ വിദ്യാര്‍ഥി യൂനിയന്‍ നയിക്കുന്ന എബിവിപിയെ അട്ടിമറിച്ചാണ് ഈ സഖ്യം വിജയക്കൊടി പാറിച്ചത്.
മത്സരിച്ച എല്ലാ സീറ്റിലും എസ്എഫ്ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, ദലിത് സ്റ്റുഡന്‍സ് യൂനിയന്‍, ട്രൈബല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ സഖ്യമാണ് വിജയിച്ചത്. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി എസ്എഫ്‌ഐയുടെ അഭിഷേക് നന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടു. അഭിഷേകിന് 2205 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എബിവിപിയുടെ ഫാനി കൃഷ്ണയ്ക്ക് 1095 വോട്ടുകളാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എം ശ്രീചരണ്‍ (ഡിഎസ്‌യു) 1843 വോട്ടുകള്‍ക്ക് വിജയിച്ചു.
ജനറല്‍ സെക്രട്ടറിയായി ഗോപി സ്വാമി (എഎസ്എ) 2039 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എബിവിപി സഖ്യത്തിന്റെ ദീരേന്ദ്രസാഹുവിന് 1163 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ജോയിന്റ് സെക്രട്ടറിയായി റാത്തോഡ് പ്രദീപ് (ടിഎസ്എഫ്) 2040 വോട്ടുകള്‍ക്ക് വിജയിച്ചു. എബിവിപി സഖ്യത്തിന്റെ കുമാര്‍ രാഗവത് 1124 വോട്ടുകള്‍ നേടി രണ്ടാമതെത്തി.
കള്‍ച്ചറല്‍ സെക്രട്ടറിയായി പ്രിയങ്ക (എഎസ്എ) 1898 വോട്ടുകള്‍ക്ക് ജയിച്ചു. എബിവിപി സഖ്യത്തിന്റെ റിയോന 1105 വോട്ടുകള്‍ നേടി. സ്പോര്‍ട്സ് സെക്രട്ടറിയായി സോഹേല്‍ അഹമ്മദ് (എസ്എഫ്‌ഐ) 1776 വോട്ടുകള്‍ നേടി വിജയിച്ചു. എബിവിപി, ഒബിസിഎഎഫ്, എസ്എല്‍വിഡി എന്നീ സംഘടനകള്‍ സഖ്യമായാണ് മത്സരിച്ചത്. എംഎസ്എഫ്, ഫ്രറ്റേനിറ്റി സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച ഫ്രറ്റേർനിറ്റി സ്ഥാനാർഥിക്ക് അഞ്ഞൂറ് വോട്ടുകളാണ് നേടാനായത്.