ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ജൂണ്‍ രണ്ടിന് 2,000 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ ഐക്യദാര്‍ഢ്യം

Update: 2021-05-31 12:06 GMT

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ സമാധാനവും സ്വാതന്ത്ര്യവും തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജൂണ്‍ രണ്ടിന് സംസ്ഥാനത്ത് 2,000 കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാശ്യപ്പെട്ട് കേരളത്തിന്റെ പ്രതിഷേധം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദ്വീപ് ജനതയുടെ സ്വാതന്ത്ര്യത്തെയും സംസ്‌കാരത്തെയും തകര്‍ത്തെറിഞ്ഞ് ടൂറിസത്തിന്റെ മറവില്‍ ദ്വീപ് മുഴുവനായും കോര്‍പറേറ്റ് കുത്തകകള്‍ക്ക് തീറെഴുതാനാണ് പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നത്.

ഡയറി ഫാമുകളുടെ നിയന്ത്രണത്തിലൂടെ കന്നുകാലികളെ വളര്‍ത്തിയും മല്‍സ്യബന്ധനത്തിലൂടെയും ഉപജീവനം കണ്ടെത്തിയിരുന്ന ജനതയെ പട്ടിണിയിലേക്ക് തള്ളിവിടാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നത്. ഗോവധ നിരോധനം ദ്വീപ് ജനതയുടെ സംസ്‌കാരത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍ മാംസാഹാരം ഒഴിവാക്കിയിരിക്കുകയാണ്. അക്രമമില്ലാത്ത നാട്ടില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുന്നത് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനാണ്.

പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നതോടെ ദ്വീപ് ജനത സ്വന്തം മണ്ണില്‍ അഭയാര്‍ഥിയാകളായി മാറും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കോര്‍പറേറ്റുകള്‍ക്കുമല്ലാതെ ദ്വീപില്‍ പ്രവേശനം നിയന്ത്രിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. സമാധാനത്തിന്റെ തുരുത്തായ ദ്വീപിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കാനും പരിഷ്‌കാരങ്ങളെന്ന പേരില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Tags: