താൽക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടൽ; ഉച്ചവരെ നൂറിലേറെ സർവീസ് മുടങ്ങി

സുപ്രീംകോടതി നിർദ്ദേശ പ്രകാരം ഇന്നലെ രാത്രിയാണ് 2108 താൽക്കാലിക ഡ്രൈവർമാരെ സർക്കാർ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.

Update: 2019-06-30 09:35 GMT

തിരുവനന്തപുരം: താൽക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിനെ തുടർന്ന് പ്രതിസന്ധിയിലായി കെഎസ്ആർടിസി. അവധി ദിനമായ ഇന്ന് തെക്കൻ കേരളത്തിൽ മാത്രം ഉച്ച വരെ നൂറിലേറെ സർവ്വീസുകൾ മുടങ്ങി. പ്രവൃത്തി ദിനമായ നാളെയാകും കടുത്ത പ്രശ്നം. നാളെ അവധിയായ ജീവനക്കാരോട് അത് റദ്ദാക്കി ജോലിക്ക് ഹാജരാകാൻ കെഎസ്‍ആർടിസി എംഡി നിർദേശം നൽകിയിട്ടുണ്ട്.

താൽക്കാലിക കണ്ടക്ടർമാർക്ക് പിന്നാലെ താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചുവിടേണ്ടി വന്നതോടെയാണ് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമായത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം ഇന്നലെ രാത്രിയാണ് 2108 താൽക്കാലിക ഡ്രൈവർമാരെ സർക്കാർ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. താൽക്കാലി ഡ്രൈവർമാരെ പിരിച്ചു വിടാൻ കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞതോടെയാണ് രാത്രിയോടെ ഇത്രയധികം പേരെ കെഎസ്ആർടിസി ഒറ്റയടിക്ക് പിരിച്ചു വിട്ടത്.

രാവിലെ പലയിടത്തും ബസ്സോടിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. കൊട്ടാരക്കര ഡിപ്പോയിൽ മാത്രം 40 സർവ്വീസ് മുടങ്ങി. കൊല്ലത്ത് 15, കണിയാപുരത്ത് 13 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകളുടെ എണ്ണം. കൊല്ലം ചാത്തന്നൂർ സബ് ഡിപ്പോയിൽ പത്ത് സർവ്വീസുകൾ മുടങ്ങി. കരുനാഗപ്പള്ളിയിൽ 71-ൽ 7 സർവ്വീസുകൾ മുടങ്ങി. ആര്യങ്കാവ് ഡിപ്പോയിൽ ഡ്രൈവർ ഇല്ലാത്തതിനാൽ റോസ്‍മല ട്രിപ്പ് മുടങ്ങി. ചടയമംഗലം സബ് ഡിപ്പോയിൽ 55 സർവീസുകളുള്ളതിൽ 18 സർവീസുകൾ ഇന്ന് റദ്ദാക്കി.  

Tags: