കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ റാലി 23ന് കോഴിക്കോട്ട്; സിപിഎം കാപട്യം തുറന്നുകാട്ടുമെന്ന് കെ സുധാകരന്‍

Update: 2023-11-08 17:24 GMT

കോഴിക്കോട്: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വന്‍ റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഈമാസം 23ന് വൈകീട്ട് 4.30ന് നടത്തുന്ന റാലിയില്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളേയും അണിനിരത്തുമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റാലിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി എം കെ രാഘവന്‍ എംപി ചെയര്‍മാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു.

    നിരപരാധികളായ ഫലസ്തീന്‍ ജനതയെയാണ് അവരുടെ മണ്ണില്‍ ഇസ്രായേല്‍ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനാവില്ല. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചപ്പോള്‍ അന്തസ്സോടെയും സമാധാനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ഉജ്വല പോരാട്ടത്തിന് പിന്തുണ നല്‍കിയ പാരമ്പര്യമാണുള്ളത്. ഇതുതന്നെയാണ് കോണ്‍ഗ്രസ് എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്. ഇന്ത്യ ഇന്നുവരെ സ്വീകരിച്ച മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടംമറിച്ച് പക്ഷം ചേര്‍ന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണ്. കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനും തിരഞ്ഞെടുപ്പ് ലാഭത്തിനുമായി ഫലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുമെന്നും കെ സുധാകരന്‍ പ്രസ്താവിച്ചു.

Tags: