അഞ്ചാം ദിവസവും അടച്ചിട്ട് കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ പാത; ഇന്ന് പരിശോധന നടക്കും
ഫറോക്ക് പാലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശുചീകരണ പ്രവൃത്തിയും അറ്റകുറ്റപ്പണികളും പുരോഗമിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫറോക്കില്‍ പരിശോധന നടത്തുന്നുണ്ട്.
തിരുവനന്തപുരം: കോഴിക്കോട് - ഷൊര്‍ണ്ണൂര്‍ പാതയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ഗതാഗതം മുടങ്ങി. ചാലിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഫറോക്ക് മേല്‍പ്പാലത്തിന്‍റെ ഡെയ്ഞ്ചര്‍ സോണിന് മുകളില്‍ വെള്ളമെത്തുകയും ഷൊര്‍ണൂരിനടുത്ത് കാരക്കാട് മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറാവാന്‍ കാരണം.
ഫറോക്ക് പാലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശുചീകരണ പ്രവൃത്തിയും അറ്റകുറ്റപ്പണികളും പുരോഗമിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫറോക്കില്‍ പരിശോധന നടത്തുന്നുണ്ട്. പാലം ഗതാഗതയോഗ്യമാണെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ കോഴിക്കോട് നിന്നും തെക്കോട്ടുള്ള റെയില്‍വേ ഗതാഗതം പുനസ്ഥാപിക്കാനാവും.
നിലവില്‍ മംഗാലപുരം ഭാഗത്തേക്കുള്ള തീവണ്ടികള്‍ ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്നും കോഴിക്കോട് വരെ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്. ഷൊര്‍ണ്ണൂര്‍-പാലക്കാട് തീവണ്ടിപാത ഇന്നലെ തുറന്നതോടെ തമിഴ്‍നാട് വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ വീണ്ടും ഓടിതുടങ്ങിയിട്ടുണ്ട്. ഫറോക്ക് പാലം കൂടി തുറന്നു കൊടുത്താല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാം.