ബിജെപിയുടെ കള്ളപ്പണം കവര്‍ന്ന സംഭവം: വാഹന ഉടമ ആര്‍എസ്എസ്സുകാരനെന്ന് തൃശൂര്‍ റൂറല്‍ എസ്പി

ധര്‍മ്മരാജന്‍ ആര്‍എസ്എസ്സുകാരനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്നും യുവമോര്‍ച്ച മുന്‍ ട്രഷറല്‍ സുനില്‍ നായികിനെ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു

Update: 2021-04-29 07:41 GMT

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിച്ച ബിജെപിയുടെ കോടികളുടെ കള്ളപ്പണം കവര്‍ച്ച നടത്തിയ കേസില്‍ വാഹന ഉടമ ധര്‍മ്മരാജന്‍ ആര്‍എസ്എസ്സുകാരനാണെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തൃശൂര്‍ റൂറല്‍ എസ്പി. ധര്‍മ്മരാജന്‍ ആര്‍എസ്എസ്സുകാരനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്നും യുവമോര്‍ച്ച മുന്‍ ട്രഷറല്‍ സുനില്‍ നായികിനെ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു

പണത്തിന്റെ ഉറവിടവും പിടിച്ചെടുത്തതിനേക്കാള്‍ കൂടുതല്‍ പണം ഉണ്ടായിരുന്നോയെന്നതും അന്വേഷിച്ച് വരികയാണ്. പിടിച്ചെടുത്തതിനേക്കാള്‍ കൂടുതല്‍ പണമുണ്ടാവാന്‍ സാധ്യതയുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. 23 ലക്ഷവും ഇന്നലെ ഒരു 30000 രൂപയും പോലിസ് കണ്ടെടുത്തിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

കേസുമായി തങ്ങള്‍ക്ക് ബന്ധവുമില്ലെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനെടെയാണ് കേസില്‍ ആര്‍എസ്എസ് ബന്ധം പുറത്ത് വന്നത്. ഏപ്രില്‍ മൂന്നിന് വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോയ 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്‍മ്മജനാണ് കൊടകര പോലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുയ മൂന്നരക്കോടി രൂപയോളമാണ് കവര്‍ച്ച നടത്തിയതെന്ന് കണ്ടെത്തി.

സംഭവത്തില്‍ 10 പ്രതികളെ പോലിസ് തിരിച്ചറിഞ്ഞു. പ്രതികള്‍ അഞ്ചു പേര്‍ തൃശ്ശൂര്‍ ജില്ലക്കാരും, മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, കവര്‍ച്ച ചെയ്യപ്പെട്ട കുഴല്‍പ്പണം ഏത് പാര്‍ട്ടിക്കു വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരഞ്ഞൈടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.അറസ്റ്റിലായ പ്രതി ബാബുവില്‍ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവനും പിടിച്ചെടുത്തത്.

Tags:    

Similar News