അഭ്യൂഹങ്ങള്‍ തള്ളി ഉത്തര കൊറിയ; കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുവേദിയില്‍ എത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Update: 2020-05-02 03:27 GMT

പ്യോങ്‌യാങ്: ലോക മാധ്യമങ്ങള്‍ പുറത്ത് വിട്ട വാര്‍ത്തകള്‍ തള്ളി ഉത്തര കൊറിയ. മൂന്നാഴ്ചക്ക് ശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ജോങ് ഉന്‍ ഉദ്ഘാടനം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എയാണ് റിപ്പോര്‍ട്ടും ചിത്രവും പുറത്ത് വിട്ടത്. കിം ജോങ് മരിച്ചുവെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട്.

ലോക തൊഴിലാളി ദിനത്തില്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങിന് സമീപ പ്രദേശമായ സുന്‍ചോണിലെ രാസവള നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനത്തിനാണ് കിം ജോങ് ഉന്നെത്തിയത്. സഹോദരി കിം യോ ജോങ്ങും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചുവന്ന നാട മുറിച്ച് ഫാക്ടറിയുടെ ഉദ്ഘാടനം നടത്തുന്ന കിമ്മിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുവേദിയില്‍ എത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിമ്മിന്റ ആരോഗ്യനനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. 

Tags:    

Similar News