രാമനവമി ദിനത്തിലെ സംഘ്പരിവാര്‍ കലാപം:നഷ്ടപരിഹാരം ഈടാക്കുമെന്ന് മധ്യപ്രേദേശ് സര്‍ക്കാര്‍

മുന്‍ ജില്ലാ ജഡ്ജി ഡോ ശിവകുമാര്‍ മിശ്ര, മുന്‍ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറി പ്രഭാത് പരാശവര്‍ എന്നിവര്‍ അടങ്ങുന്ന ട്രൈബ്യൂണാലാണ് രൂപീകരിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം

Update: 2022-04-13 09:13 GMT

ഖാര്‍ഗോണ്‍ :രാമനവമി ആഘോഷത്തിനിടേ ഖാര്‍ഗോണ്‍ നഗരത്തില്‍ വര്‍ഗീയ കലാപം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍.ഇതിനായി രണ്ടംഗ ക്ലെയിം ട്രൈബ്യൂണല്‍ രൂപീകരിച്ചു. ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം ചൊവ്വാഴ്ച്ച പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി പബ്ലിക്, പ്രൈവറ്റ് പ്രോപ്പര്‍ട്ടി റിക്കവറി ആക്റ്റ് 2021ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചിക്കുന്നത്.മുന്‍ ജില്ലാ ജഡ്ജി ഡോ ശിവകുമാര്‍ മിശ്ര, മുന്‍ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറി പ്രഭാത് പരാശവര്‍ എന്നിവര്‍ അടങ്ങുന്ന ട്രൈബ്യൂണാലാണ് രൂപീകരിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസുകളില്‍ ഉള്‍പ്പെട്ട കലാപകാരികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് ട്രൈബ്യൂണല്‍ ഉറപ്പാക്കും.

ഞായറാഴ്ചയായിരുന്നു മധ്യപ്രദേശിലെ ഖാര്‍ഗോണിലെ വിവിധ പ്രദേശങ്ങളില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷങ്ങളുണ്ടായത്. ഇതേ തുടര്‍ന്ന് തുടര്‍ന്ന് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.സംഘര്‍ഷത്തില്‍ ആക്രമികള്‍ പ്രദേശത്തെ 10 വീടുകള്‍ അഗ്‌നിക്കിരയാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തലാബ് ചൗക്കിലെ സംഘര്‍ഷം ഖാസിപുരയിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഘര്‍ഷത്തിലേക്ക് നയിച്ചതായും നിരവധി വാഹനങ്ങള്‍ കത്തിച്ചതായും കലക്ടര്‍ പറഞ്ഞു. ഖാര്‍ഗോണ്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബര്‍വാനി ജില്ലയിലും ഏറ്റുമുട്ടലുകളും കല്ലേറും നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശിന് പുറമെ ഗുജറാത്ത്,ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും രാമനവമി ഘോഷയാത്രക്കിടെ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഗുജറാത്തില്‍ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തില്‍ നടന്ന സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

രാമനവമി ഘോഷയാത്രയ്ക്കിടേ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഞായറാഴ്ച ഖാര്‍ഗോണ്‍ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.കര്‍ഫ്യൂ നിലവിലിരിക്കെ തന്നെ തിങ്കളാഴ്ച രാത്രി നഗരത്തില്‍ ആക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.ആക്രമികള്‍ മൂന്ന് ബസുകളും ഒരു കാറും ഗാരേജും കത്തിച്ചതായി അഡീഷണല്‍ പോലിസ് സൂപ്രണ്ട് നീരജ് ചൗരസ്യ പറഞ്ഞു.അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 100 ഓളം പേരെ അറസ്റ്റ് ചെയ്തതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.














Tags:    

Similar News